മദ്ധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിനെ നടുക്കി പെൺവാണിഭത്തിന്റെയും നിർബന്ധിത മതപരിവർത്തനത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പാവപ്പെട്ട യുവതികളെ ജോലി വാഗ്ദാനം ചെയ്ത് വലയിലാക്കി ലൈംഗികമായി ചൂഷണം ചെയ്യുകയും ലൗ ജിഹാദിന് ഇരയാക്കുകയും ചെയ്ത സംഭവത്തിൽ അമ്രീൻ, അഫ്രീൻ എന്നീ സഹോദരിമാരെയും ഇവരുടെ സഹായി ചന്ദൻ യാദവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഭോപ്പാലിലെ ബാഗ് സെവാനിയ പോലീസാണ് ഇവർക്കെതിരെ കേസെടുത്തത്. കേസിലെ മറ്റ് പ്രതികളായ ബിലാൽ, ചാനു, യാസിർ എന്നിവർക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. പാവപ്പെട്ട വീടുകളിലെ പെൺകുട്ടികളെ ലക്ഷ്യമിട്ട് വൻ റാക്കറ്റാണ് ഇവർ പ്രവർത്തിപ്പിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി.
21-ഉം 32-ഉം വയസ്സുള്ള രണ്ട് യുവതികൾ നൽകിയ പരാതിയിലാണ് ഈ ക്രൂരതകൾ പുറംലോകമറിഞ്ഞത്. മാസശമ്പളവും ഭക്ഷണവും താമസവും വാഗ്ദാനം ചെയ്ത് വീട്ടജോലിക്കെന്ന പേരിലാണ് അമ്രീനും അഫ്രീനും യുവതികളെ റിക്രൂട്ട് ചെയ്തിരുന്നത്. തുടർന്ന് ഇവരെ പാർട്ടി കൾച്ചറിന്റെയും ആഡംബര ജീവിതത്തിന്റെയും ഭാഗമാക്കി മാറ്റും. പബ്ബുകളിലും ലോഞ്ചുകളിലും കൊണ്ടുപോയി അതിസമ്പന്നരായ ആളുകൾക്ക് യുവതികളെ കാഴ്ചവെക്കുകയായിരുന്നു രീതി. യുവതികൾക്ക് മദ്യവും മാരകമായ എംഡി (MD drugs) മരുന്നുകളും നൽകി ബോധം കെടുത്തിയാണ് പ്രതികൾ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നതെന്ന് എഫ്ഐആറിൽ പറയുന്നു. ചത്തീസ്ഗഢിൽ നിന്നുള്ള ഒരു ബ്യൂട്ടീഷ്യനെ ഗുജറാത്തിലും മുംബൈയിലും എത്തിച്ച് പീഡിപ്പിച്ചതായും പരാതിയുണ്ട്.
പീഡനത്തിനൊപ്പം നിർബന്ധിത മതപരിവർത്തനവും നടന്നതായാണ് പോലീസ് നൽകുന്ന വിവരം. “ഞാൻ ഇസ്ലാം മതം സ്വീകരിച്ചു, നീയും മുസ്ലിമാകണം, നിന്നെ നല്ല കുടുംബത്തിൽ വിവാഹം കഴിപ്പിച്ചു വിടാം” എന്ന് പറഞ്ഞ് പ്രതിയായ ചന്ദൻ യാദവ് യുവതിയെ ഭീഷണിപ്പെടുത്തി മതം മാറ്റുകയായിരുന്നു. തുടർന്ന് ബുർഖ ധരിക്കാനും നിസ്കരിക്കാനും യുവതിയെ നിർബന്ധിച്ചു. വിസമ്മതിക്കുന്നവരെ നഗ്നചിത്രങ്ങൾ കാട്ടി ബ്ലാക്ക് മെയിൽ ചെയ്യുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് പ്രതികളുടെ പതിവായിരുന്നു. പ്രതികളുടെ ഫോണുകൾ പരിശോധിച്ച പോലീസിന് നിരവധി പെൺകുട്ടികളുടെ ചിത്രങ്ങളടങ്ങിയ രഹസ്യ വാട്സാപ്പ് ഗ്രൂപ്പുകൾ കണ്ടെത്താനായിട്ടുണ്ട്.
അബ്ബാസ് നഗറിലെ ചേരി പ്രദേശത്ത് സാധാരണ ജീവിതം നയിച്ചിരുന്ന അമ്രീനും അഫ്രീനും ചുരുങ്ങിയ കാലയളവിനുള്ളിൽ ഭോപ്പാലിലെ അതിസമ്പന്നമായ സാഗർ റോയൽ വില്ലയിലേക്ക് മാറിയത് പോലീസിനെ ഞെട്ടിച്ചിട്ടുണ്ട്. പാവപ്പെട്ട പെൺകുട്ടികളെ വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലും എത്തിച്ച് വിൽക്കുന്ന അന്തർസംസ്ഥാന റാക്കറ്റിന്റെ കണ്ണികളാണോ ഇവരെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചും അഡീഷണൽ ഡിസിപി ഗൗതം സോളങ്കിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഊർജ്ജിതമാക്കി.











