ഇന്ത്യ -പാകിസ്താൻ സംഘർഷം അവസാനിപ്പിക്കാൻ താൻ ഇടപെട്ടില്ലായിരുന്നുവെങ്കിൽ പാകിസ്താൻ പ്രധാനമന്ത്രി മരിക്കുമായിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ രണ്ടാം ഊഴത്തിലെ ആദ്യ ‘സ്റ്റേറ്റ് ഓഫ് ദി യൂണിയൻ’ പ്രസംഗത്തിലാണ് ട്രംപ് ഈ ഞെട്ടിക്കുന്ന അവകാശവാദം ഉന്നയിച്ചത്.
താൻ ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ ആണവയുദ്ധം നടക്കുമായിരുന്നുവെന്നും, ഏതാണ്ട് മൂന്നരക്കോടി പാകിസ്താനികൾ കൊല്ലപ്പെടുമായിരുന്നുവെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തന്നെ തന്നോട് പറഞ്ഞതായും ട്രംപ് വെളിപ്പെടുത്തി. “ഞാൻ ഇടപെട്ടില്ലായിരുന്നെങ്കിൽ പാക് പ്രധാനമന്ത്രി ചത്തേനെ” എന്ന അർത്ഥത്തിൽ ട്രംപ് നടത്തിയ പരാമർശങ്ങൾ പാകിസ്താനെ രാജ്യാന്തര തലത്തിൽ അങ്ങേയറ്റം നാണംകെടുത്തിയിരിക്കുകയാണ്.
കഴിഞ്ഞ വർഷം ഏപ്രിൽ 22-ന് പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ ഭീകരർ കൊലപ്പെടുത്തിയതിന് പകരമായി മെയ് ഏഴിനാണ് ഇന്ത്യ അതിശക്തമായ ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചത്. പാക് അധീന കശ്മീരിലെയും പാകിസ്താനിലെയും ലഷ്കറെ തൊയ്ബ, ജയ്ഷെ മുഹമ്മദ് ഭീകരതാവളങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ മിന്നൽ പ്രഹരത്തിൽ പാക് സൈന്യം തകർന്നുപോയിരുന്നു. എന്നാൽ ഈ യുദ്ധം നിർത്തിച്ചത് താനാണെന്നാണ് ട്രംപ് ഇപ്പോൾ അവകാശപ്പെടുന്നത്. ഇസ്രായേൽ-ഹമാസ്, അർമേനിയ-അസർബൈജാൻ തുടങ്ങി പത്ത് മാസത്തിനുള്ളിൽ എട്ട് യുദ്ധങ്ങൾ താൻ അവസാനിപ്പിച്ചതായും ട്രംപ് പ്രസംഗത്തിൽ പറഞ്ഞു.
അതേസമയം, ട്രംപിന്റെ ഈ അവകാശവാദങ്ങളെ ഇന്ത്യ ശക്തമായി തള്ളിക്കളഞ്ഞു. യുദ്ധം തടയാൻ അമേരിക്ക ഇടപെട്ടു എന്ന മുൻപത്തെ റിപ്പോർട്ടുകളോട് പ്രതികരിക്കവെ, “അമേരിക്ക അമേരിക്കയിൽ തന്നെ ഉണ്ടായിരുന്നു” എന്ന വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ പരിഹാസം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാകിസ്താന്റെ മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ (DGMO) നേരിട്ട് ഇന്ത്യൻ കൗണ്ടർപാർട്ടിനെ വിളിച്ച് ആക്രമണം നിർത്തണമെന്ന് കെഞ്ചിയതായാണ് ഇന്ത്യയുടെ ഔദ്യോഗിക നിലപാട്. ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഒരു മൂന്നാം കക്ഷിയുടെയും ഇടപെടൽ അനുവദിക്കില്ലെന്ന് ഡൽഹി വ്യക്തമാക്കിയിരുന്നു. എന്നാൽ, ട്രംപിനെ സമാധാന നോബലിന് നാമനിർദ്ദേശം ചെയ്ത പാകിസ്താൻ തങ്ങളെ രക്ഷിച്ചത് ട്രംപാണെന്ന് അവകാശപ്പെട്ടിരുന്നു.












