ദക്ഷിണാഫ്രിക്കയോടേറ്റ കനത്ത തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിനെതിരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ നായകൻ കൃഷ്ണമാചാരി ശ്രീകാന്ത്. വിമർശകരുടെ വായടപ്പിക്കാൻ ലോകകിരീടം നേടുകയല്ലാതെ മറ്റ് വഴികളില്ലെന്ന് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു.
ടി20 ലോകകപ്പിലെ നിർണ്ണായക മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് 76 റൺസിന് തോറ്റതിന് പിന്നാലെ ഇന്ത്യൻ ടീമിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളും ജയിച്ചെത്തിയ ഇന്ത്യ ആദ്യ സൂപ്പർ-8 പോരാട്ടത്തിൽ തന്നെ തകർന്നടിഞ്ഞത് ആരാധകരെ നിരാശരാക്കി.
ടീമിനെതിരെയുള്ള വിമർശനങ്ങൾ കടുപ്പമേറിയതാണോ എന്ന ചോദ്യത്തിന് ശ്രീകാന്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: “വിമർശനങ്ങൾക്ക് മറുപടി നൽകാനുള്ള ഏകവഴി മികച്ച പ്രകടനമാണ്. സെമി ഫൈനലിൽ കടന്ന് ലോകകിരീടം നേടുക. അത് ചെയ്താൽ എല്ലാവരും മിണ്ടാതാകും. ഇപ്പോൾ വിമർശിക്കുന്നവർ തന്നെ അന്ന് സൂര്യകുമാർ യാദവിനെയും അഭിഷേക് ശർമ്മയെയും പുകഴ്ത്തി രംഗത്തെത്തും.”
ടീം തിരഞ്ഞെടുപ്പിലെ പാളിച്ചകളെ ശ്രീകാന്ത് നിശിതമായി വിമർശിച്ചു. മികച്ച ഫോമിലുള്ള വൈസ് ക്യാപ്റ്റൻ അക്സർ പട്ടേലിനെ മാറ്റി വാഷിംഗ്ടൺ സുന്ദറിനെ കളിപ്പിച്ചത് ആർക്കും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. “ഇന്ത്യ തോറ്റതുകൊണ്ടല്ല ആളുകൾ വിമർശിക്കുന്നത്, മറിച്ച് തോറ്റ രീതിയും ടീം തിരഞ്ഞെടുപ്പുമാണ് പ്രശ്നം. അക്സറിനെപ്പോലെ നന്നായി കളിക്കുന്ന ഒരാളെ എന്തിന് പുറത്തിരുത്തി എന്നതാണ് എല്ലാവരുടെയും ചോദ്യം. വാഷിംഗ്ടൺ സുന്ദറിന് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും വിക്കറ്റൊന്നും നേടാനായിട്ടില്ല എന്നതും ശ്രദ്ധിക്കണം,” ശ്രീകാന്ത് വ്യക്തമാക്കി.
വിമർശനങ്ങളെ പക്വതയോടെ സ്വീകരിക്കാൻ ടീം ഇന്ത്യ തയ്യാറാകണമെന്ന് ശ്രീകാന്ത് ഉപദേശിച്ചു. കാര്യങ്ങൾ നന്നായി നടക്കുമ്പോൾ പുകഴ്ത്തുന്നവർ തന്നെ പാളിച്ചകൾ ഉണ്ടാകുമ്പോൾ ചവിട്ടി മെതിക്കും. ഇന്ത്യൻ താരങ്ങളും മനുഷ്യരാണെന്നും അവർക്കും തെറ്റുകൾ പറ്റാമെന്നും എന്നാൽ ആ തെറ്റുകളിൽ നിന്ന് പഠിച്ച് തിരിച്ചുവരുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെമി ഫൈനൽ സാധ്യത നിലനിർത്താൻ സിംബാബ്‌വെ, വെസ്റ്റ് ഇൻഡീസ് എന്നിവർക്കെതിരായ വരാനിരിക്കുന്ന രണ്ട് മത്സരങ്ങളും ഇന്ത്യയ്ക്ക് ജയിച്ചേ തീരൂ. ദക്ഷിണാഫ്രിക്കയുമായുള്ള മത്സരത്തിന് മുൻപ് കളിച്ച 28 ടി20 മത്സരങ്ങളിൽ 26 എണ്ണത്തിലും ജയിച്ച മികച്ച റെക്കോർഡുമായാണ് ഇന്ത്യ എത്തിയത്.











