പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം ഇസ്രയേൽ സന്ദർശനത്തെ വരവേൽക്കാൻ രാജ്യം ഒരുങ്ങിക്കഴിഞ്ഞു. സന്ദർശനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഇസ്രയേലിലെ പ്രമുഖ വാർത്താ മാധ്യമമായ ‘ദ ജെറൂസലേം പോസ്റ്റ്’ പ്രധാനമന്ത്രിക്ക് സ്വാഗതമോതിക്കൊണ്ട് പ്രത്യേക ഫ്രണ്ട് പേജാണ് തയ്യാറാക്കിയിരിക്കുന്നത്. പത്രത്തിന്റെ എഡിറ്റർ ഇൻ ചീഫ് സവിക ക്ലീൻ എക്സിലൂടെയാണ് (X) ഈ വിവരം പുറത്തുവിട്ടത്. 2017-ന് ശേഷം ഇസ്രയേൽ മണ്ണിലെത്തുന്ന മോദിയെ ‘നമസ്തേ’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ഇസ്രയേൽ മാദ്ധ്യമങ്ങൾ വരവേൽക്കുന്നത്. ഇന്ന് വൈകുന്നേരം ഇന്ത്യൻ സമയം നാല് മണിയോടെ ഇസ്രയേലിൽ വിമാനമിറങ്ങുന്ന പ്രധാനമന്ത്രിക്ക് അഭൂതപൂർവ്വമായ സ്വീകരണമാണ് ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത്.
ഇന്ത്യ-ഇസ്രയേൽ നയതന്ത്ര ബന്ധത്തിൽ പുതിയ ചരിത്രം കുറിക്കുന്നതാണ് ഈ സന്ദർശനം. ഇസ്രയേൽ പാർലമെന്റായ ക്നെസെറ്റിനെ (Knesset) അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി എന്ന ബഹുമതിയും ഇതോടെ നരേന്ദ്ര മോദിക്ക് സ്വന്തമാകും. ശാസ്ത്ര സാങ്കേതിക വിദ്യ, പ്രതിരോധം, സുരക്ഷ, കൃഷി, ജല മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ച് മോദിയും നെതന്യാഹുവും വിശദമായ ചർച്ചകൾ നടത്തും. ഇതിനൊപ്പം ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെയും ഗാസയിലെ നിലവിലെ സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിലെ സുരക്ഷാ ക്രമീകരണങ്ങളും നേതാക്കളുടെ ചർച്ചയിൽ പ്രധാന വിഷയമാകും.
ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഇരുരാജ്യങ്ങളും സ്വീകരിച്ചിരിക്കുന്നത്. സന്ദർശനത്തിന് മുന്നോടിയായി പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ഭീകരവാദത്തോടുള്ള ‘സീറോ ടോളറൻസ്’ നയം ഇരുരാജ്യങ്ങളും ആവർത്തിച്ചു. ഇന്റലിജൻസ് വിവരങ്ങൾ കൈമാറുന്നതിലും ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങളിലും സഹകരണം ശക്തമാക്കാൻ തീരുമാനമായി. ഐക്യരാഷ്ട്രസഭയിലും എഫ്എടിഎഫ് (FATF) പോലുള്ള രാജ്യാന്തര വേദികളിലും സംയുക്തമായി പ്രവർത്തിക്കാനും ധാരണയുണ്ട്. സാമ്പത്തിക-പ്രതിരോധ മേഖലകളിൽ വലിയ മുന്നേറ്റം ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രിയുടെ ഈ സന്ദർശനം ലോകം മുഴുവൻ ഉറ്റുനോക്കുകയാണ്.












