പശ്ചിമേഷ്യയിലെ തീവ്രവാദ അച്ചുതണ്ടുകളെ തകർക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ച ‘ഹെക്സഗൺ’ (Hexagon of Alliances) സഖ്യത്തിൽ ഭാരതം പങ്കാളിയാകുന്നതോടെ നിലവിളിയുമായി പാകിസ്താൻ. ഇന്ത്യയെ സുപ്രധാന പങ്കാളിയാക്കി നെതന്യാഹു പ്രഖ്യാപിച്ച പുതിയ സുരക്ഷാ സഖ്യം ‘മുസ്ലിം ഉമ്മത്തിന്’ (ഇസ്ലാമിക സമൂഹം) എതിരെയുള്ള നീക്കമാണെന്ന് ആരോപിച്ച് പാകിസ്താൻ പാർലമെന്റിന്റെ ഉപരിസഭയായ സെനറ്റ് പ്രമേയം പാസാക്കി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രപരമായ ഇസ്രയേൽ സന്ദർശനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പാകിസ്താനെ വിറളിപിടിപ്പിക്കുന്ന ഈ നീക്കം. ഇസ്രയേൽ, ഇന്ത്യ, ഗ്രീസ്, സൈപ്രസ് എന്നിവർക്കൊപ്പം പ്രമുഖ അറബ്-ആഫ്രിക്കൻ രാജ്യങ്ങളും ഉൾപ്പെടുന്ന ഈ സഖ്യം തങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാകുമെന്ന് പാകിസ്താൻ ഭയപ്പെടുന്നു.
പാകിസ്താൻ പീപ്പിൾസ് പാർട്ടി (PPP) നേതാവ് പൽവാഷ മുഹമ്മദ് സായ് ഖാൻ അവതരിപ്പിച്ച പ്രമേയം സെനറ്റ് ഐകകണ്ഠേനയാണ് പാസാക്കിയത്. ഇസ്രയേലിന്റെ പുതിയ സഖ്യനീക്കം പ്രാദേശികവും അന്തർദേശീയവുമായ സമാധാനത്തിന് ഭീഷണിയാണെന്നും മുസ്ലിം രാജ്യങ്ങളുടെ പരമാധികാരത്തെയും ഐക്യത്തെയും തകർക്കാനുള്ള ഹീനമായ ശ്രമമാണിതെന്നും പ്രമേയത്തിൽ ആരോപിക്കുന്നു. ഇറാന്റെ നേതൃത്വത്തിലുള്ള ഷിയ അച്ചുതണ്ടിനെയും ഐഎസ് ഉൾപ്പെടെയുള്ള സുന്നി തീവ്രവാദ ഗ്രൂപ്പുകളെയും നേരിടാനാണ് ഈ സഖ്യമെന്ന് നെതന്യാഹു വ്യക്തമാക്കിയതാണ് പാകിസ്താനെ ചൊടിപ്പിച്ചത്. സൗദി അറേബ്യയും പാകിസ്താനും ചേർന്ന് ‘നാറ്റോ’ മാതൃകയിൽ പുതിയ സൈനിക സഖ്യം രൂപീകരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇസ്രയേൽ ഭാരതത്തെ മുൻനിർത്തി പ്രതിരോധം തീർക്കുന്നത്.
ഗാസയിലെ വെടിനിർത്തൽ കരാർ ലംഘനം മുതൽ സോമാലിലാൻഡിനെ സ്വതന്ത്ര രാജ്യമായി ഇസ്രയേൽ അംഗീകരിച്ചതുവരെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പാകിസ്താൻ പ്രമേയം കൊണ്ടുവന്നത്. അന്താരാഷ്ട്ര നിയമങ്ങളെ ലംഘിച്ചുകൊണ്ടാണ് ഇസ്രയേലിന്റെ പ്രവർത്തനമെന്നും ഇതിൽ ഭാരതം പങ്കാളിയാകുന്നത് ആശങ്കാജനകമാണെന്നും പാകിസ്താൻ വാദിക്കുന്നു. എന്നാൽ ഇന്റലിജൻസ് വിവരങ്ങൾ കൈമാറുന്നതിലും സുരക്ഷാ-പ്രതിരോധ മേഖലകളിൽ സഹകരിക്കുന്നതിലും ഇന്ത്യയും ഇസ്രയേലും ഒരേ താല്പര്യമുള്ളവരാണെന്ന് നെതന്യാഹു ആവർത്തിച്ചു. പശ്ചിമേഷ്യയിലെ വെല്ലുവിളികൾ ഒരേപോലെ കാണുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായാണ് ഇസ്രയേൽ ഇതിനെ വിശേഷിപ്പിക്കുന്നത്. ഇന്ത്യയുടെ ആഗോള സ്വാധീനം വർദ്ധിക്കുന്നതിലും ഇസ്രയേലുമായുള്ള തന്ത്രപരമായ ബന്ധം ദൃഢമാകുന്നതിലും പാകിസ്താൻ അനുഭവിക്കുന്ന കടുത്ത നയതന്ത്ര ഒറ്റപ്പെടലാണ് ഈ നിലവിളിക്ക് പിന്നിലെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.










