കേന്ദ്ര സർക്കാരിന്റെ ഇലക്ട്രോണിക്സ് കമ്പോണന്റ് മാനുഫാക്ചറിംഗ് സ്കീമിന് വലിയ നേട്ടം കൈവരിച്ചുകൊണ്ട്, ആപ്പിളിന്റെ ഇന്ത്യയിലെ വെണ്ടർമാർ (വിതരണക്കാർ) ചൈനയിലേക്ക് റെക്കോർഡ് കയറ്റുമതി നടത്തി. ഇതുവരെ 2.5 ബില്യൺ ഡോളറിന്റെ (ഏകദേശം 20,000 കോടിയിലധികം രൂപ) ഘടകഭാഗങ്ങളാണ് ഇന്ത്യയിൽ നിന്ന് ചൈനയിലേക്ക് അയച്ചത്.
മുമ്പ് ചൈനീസ് കമ്പനികൾ ഇന്ത്യയിലേക്ക് മൊബൈൽ ഭാഗങ്ങൾ വിതരണം ചെയ്യുന്നതായിരുന്നു രീതി. എന്നാൽ ഇപ്പോൾ ഇന്ത്യയിൽ നിന്ന് ചൈനയിലേക്ക് സ്മാർട്ട്‌ഫോൺ ഘടകഭാഗങ്ങൾ കയറ്റുമതി ചെയ്യുന്നത് വലിയൊരു മാറ്റത്തെ സൂചിപ്പിക്കുന്നു.
ഈ സാമ്പത്തിക വർഷം ചൈനയിലേക്കുള്ള ഇലക്ട്രോണിക്സ് കയറ്റുമതി 3.5 ബില്യൺ ഡോളറിൽ എത്തുമെന്ന് വ്യവസായ രംഗത്തെ വിദഗ്ധർ കണക്കാക്കുന്നു. ജനുവരി വരെ മാത്രം 2.8 ബില്യൺ ഡോളർ കൈവരിച്ചു കഴിഞ്ഞു. കഴിഞ്ഞ വർഷം ഇത് വെറും 920 മില്യൺ ഡോളർ മാത്രമായിരുന്നു.
ഫോക്സ്കോൺ, ടാറ്റ ഇലക്ട്രോണിക്സ് , ടാറ്റയുടെ ഉടമസ്ഥതയിലുള്ള പെഗാട്രോൺ ടെക്നോളജി ഇന്ത്യ , മദർസൺ , സാൽകോമ്പ് , ടിആർഎൽ ബാംഗ്ലൂർ , യുഷാൻ ടെക്നോളജി തുടങ്ങിയ പ്രമുഖ ആപ്പിൾ വിതരണക്കാരാണ് ഈ നേട്ടത്തിന് പിന്നിൽ.
സ്മാർട്ട്‌ഫോൺ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതിയും ഇലക്ട്രോണിക്സ് കമ്പോണന്റ് മാനുഫാക്ചറിംഗ് സ്കീമും ഇന്ത്യയിൽ ശക്തമായ ഒരു വിതരണ ശൃംഖല സൃഷ്ടിക്കാൻ ആപ്പിളിനെ സഹായിച്ചു. ഇന്ത്യയിലെ ഉൽപ്പാദന മേഖല അന്താരാഷ്ട്ര തലത്തിൽ മത്സരക്ഷമമായതോടെയാണ് ചൈനയിലേക്ക് വരെ ഭാഗങ്ങൾ കയറ്റുമതി ചെയ്യാൻ സാധിക്കുന്നത്.
പ്രിന്റഡ് സർക്യൂട്ട് ബോർഡ് അസംബ്ലികൾ , മെക്കാനിക്കൽ ഭാഗങ്ങൾ, കേസുകൾ , വോളിയം-പവർ ബട്ടണുകൾക്കായി ഉപയോഗിക്കുന്ന ഗ്രാഫൈറ്റ് ബട്ടണുകൾ തുടങ്ങിയ വിവിധ ഭാഗങ്ങളാണ് ഇന്ത്യയിൽ നിന്ന് കയറ്റി അയക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യപ്പെട്ട ഇനമായി ഐഫോണുകൾ മാറിയിരുന്നു. ഇന്ത്യയിൽ നിർമ്മിച്ച 70 ബില്യൺ ഡോളർ മൂല്യമുള്ള ഐഫോണുകളിൽ 73 ശതമാനവും (51 ബില്യൺ ഡോളർ) അമേരിക്ക ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്തത്.
ചൈനയെ ആശ്രയിച്ചിരുന്ന ഇന്ത്യ ഇപ്പോൾ ആഗോള ഇലക്ട്രോണിക്സ് വിപണിയിൽ ഒരു പ്രധാന ഉൽപ്പാദന കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. വരും വർഷങ്ങളിൽ ലോകത്തെ മൊബൈൽ ഫോൺ ഉൽപ്പാദനത്തിന്റെ 30-35 ശതമാനം ഇന്ത്യ കൈക്കലാക്കുമെന്നാണ് കരുതപ്പെടുന്നത്.









