കൈക്കൂലി വാങ്ങുന്നതിനിടെ ഒഡീഷയിൽ പിടിയിലായ മുതിർന്ന മൈനിംഗ് ഉദ്യോഗസ്ഥന്റെ വീട്ടിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് കോടികളുടെ കള്ളപ്പണം. കട്ടക്ക് സർക്കിൾ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് മൈൻസ് (Deputy Director of Mines) ദേബബ്രത മൊഹന്തിയുടെ ഭുവനേശ്വറിലെ ഫ്ലാറ്റിൽ നിന്നാണ് നാല് കോടിയിലധികം രൂപയുടെ കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തത്. ഒഡീഷ വിജിലൻസ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പണവേട്ടയാണിതെന്ന് അധികൃതർ സ്ഥിരീകരിച്ചു. ട്രോളി ബാഗുകളിലും അലമാരകളിലുമായി ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു പണം. നോട്ടുകൾ എണ്ണിത്തീർക്കാൻ മണിക്കൂറുകളെടുത്തു.
ഒരു ലൈസൻസുള്ള കൽക്കരി വ്യാപാരിയിൽ നിന്ന് 30,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ചൊവ്വാഴ്ച ദേബബ്രത മൊഹന്തിയെ വിജിലൻസ് സംഘം റെഡ് ഹാൻഡ് ആയി പിടികൂടിയത്. കൽക്കരി ഡിപ്പോയുടെ സുഗമമായ പ്രവർത്തനത്തിനും ഗതാഗതത്തിനുമുള്ള അനുമതിക്കുമായാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. ഈ ചെറിയ തുകയുടെ പിന്നാലെ പോയ വിജിലൻസ് സംഘം ഇയാളുടെ ബിനാമി സ്വത്തുക്കളെക്കുറിച്ച് സൂചന ലഭിച്ചതോടെയാണ് റെയ്ഡ് വിപുലീകരിച്ചത്. ഭുവനേശ്വറിലെ ഫ്ലാറ്റ്, ഭദ്രക് ജില്ലയിലെ കുടുംബവീട്, കട്ടക്കിലെ ഓഫീസ് എന്നിവിടങ്ങളിൽ ഒരേസമയം നടത്തിയ പരിശോധനയിലാണ് കോടികളുടെ അഴിമതിയുടെ ചുരുളഴിഞ്ഞത്.
നാല് കോടി രൂപയ്ക്ക് പുറമെ, ഇയാളുടെ ഓഫീസിൽ നിന്ന് 1.20 ലക്ഷം രൂപയും 130 ഗ്രാം സ്വർണ്ണാഭരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഭുവനേശ്വറിൽ 2,400 ചതുരശ്ര അടിയിൽ നിർമ്മിച്ച ആഡംബര ഇരുനില വീടും പരിശോധനയിൽ കണ്ടെത്തി. 2004-ൽ ജൂനിയർ മൈനിംഗ് ഓഫീസറായി ഔദ്യോഗിക ജീവിതം ആരംഭിച്ച മൊഹന്തി, ചുരുങ്ങിയ കാലയളവിനുള്ളിൽ വൻതോതിൽ സ്വത്ത് സമ്പാദിച്ചതായാണ് വിജിലൻസ് നിഗമനം. നിലവിൽ പ്രിവൻഷൻ ഓഫ് കറപ്ഷൻ ആക്ട് പ്രകാരം കേസെടുത്ത ഇയാളെ ചോദ്യം ചെയ്തു വരികയാണ്. കൂടുതൽ ബിനാമി ഇടപാടുകളും രാഷ്ട്രീയ ബന്ധങ്ങളും പുറത്തുവരാൻ സാധ്യതയുള്ളതിനാൽ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് വിജിലൻസ്.











