കെഎസ്‌യു കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന് നേരെ ഉണ്ടായ കയ്യേറ്റത്തിൽ രൂക്ഷവിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മന്ത്രിക്കെതിരെ നടന്നത് വെറുമൊരു പ്രതിഷേധമല്ലെന്നും മറിച്ച് ആസൂത്രിതമായ വധശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ ഒരു വനിതാ മന്ത്രിക്ക് നേരെയും ഇതുവരെ ഉണ്ടാകാത്ത വിധത്തിലുള്ള നിഷ്ഠൂരമായ കടന്നാക്രമണമാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയും സമ്മതത്തോടെയുമാണ് ഈ ഗുണ്ടാവിളയാട്ടം നടന്നതെന്നും എംവി ഗോവിന്ദൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്തതാണെന്നും മന്ത്രിയെ കൊല്ലുക എന്നതായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നും അദ്ദേഹം തുറന്നടിച്ചു. കനകോലു സിദ്ധാന്തമനുസരിച്ചാണ് കോൺഗ്രസ് ഇത്തരം അക്രമങ്ങൾ ആസൂത്രണം ചെയ്യുന്നത്. വിഡി സതീശൻ മുതൽ താഴേത്തട്ടിലുള്ള യൂത്ത് കോൺഗ്രസ്-കെഎസ്‌യു പ്രവർത്തകർ വരെ എന്തു കളവും പറയാൻ പഠിച്ചിരിക്കുകയാണ്. റീത്ത് വെക്കുക, കൊല്ലുമെന്ന് പ്രഖ്യാപിക്കുക, തുടർന്ന് കൊല്ലാനുള്ള ശ്രമം നടത്തുക – ഇതാണ് ഇന്ന് സംഭവിച്ചത്. പകൽവെളിച്ചം പോലെ എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളെപ്പോലും കളവ് പറഞ്ഞ് ന്യായീകരിക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നും ഗോവിന്ദൻ പരിഹസിച്ചു.
മന്ത്രിക്ക് നേരെ നടന്ന ഈ നിന്ദ്യമായ ആക്രമണത്തെ കേരള സമൂഹം ഒറ്റക്കെട്ടായി എതിർക്കുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി ശക്തമായ പ്രതിഷേധങ്ങൾ ഉയരും. ജനാധിപത്യപരമായ പ്രതിഷേധങ്ങളുടെ മാന്യത ലംഘിക്കുന്ന ഇത്തരം രീതികൾ ഒരു തരത്തിലും അംഗീകരിക്കില്ല. വധശ്രമത്തിന് പിന്നിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












