ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഇസ്രയേലിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേൽ പാർലമെന്റായ ക്നെസെറ്റിൽ (Knesset) നടത്തിയ ചരിത്രപ്രധാനമായ പ്രസംഗത്തിലാണ്, “ഈ നിമിഷത്തിലും അതിനപ്പുറവും ഭാരതം ഇസ്രയേലിനൊപ്പം ഉറച്ചുനിൽക്കും” എന്ന് മോദി പ്രഖ്യാപിച്ചത്. 2023 ഒക്ടോബർ 7-ന് ഹമാസ് നടത്തിയ ക്രൂരമായ ഭീകരാക്രമണത്തെ അതിശക്തമായ ഭാഷയിൽ അപലപിച്ച പ്രധാനമന്ത്രി, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ 140 കോടി ഭാരതീയരും പങ്കുചേരുന്നതായി വ്യക്തമാക്കി. സദസ്സിലുണ്ടായിരുന്ന ഇസ്രയേൽ പാർലമെന്റംഗങ്ങൾ എഴുന്നേറ്റ് നിന്ന് നീണ്ട കൈയടികളോടെയാണ് പ്രധാനമന്ത്രിയുടെ വാക്കുകളെ സ്വീകരിച്ചത്.
ഭീകരവാദത്തിന് ഒരു കാരണവശാലും ന്യായീകരണമില്ലെന്ന് മോദി ആഞ്ഞടിച്ചു. “നിഷ്കളങ്കരായ സാധാരണക്കാരെ കൊന്നൊടുക്കുന്നത് ഒരു ലക്ഷ്യം വെച്ചാണെങ്കിലും ശരിവെക്കാനാവില്ല. ഭീകരവാദത്തിന്റെ വേദന ദീർഘകാലമായി അനുഭവിക്കുന്ന രാജ്യമാണ് ഭാരതവും. 26/11 മുംബൈ ഭീകരാക്രമണത്തിൽ ഇസ്രയേൽ പൗരന്മാരടക്കം കൊല്ലപ്പെട്ടത് ഞങ്ങൾ മറന്നിട്ടില്ല. ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് (Zero Tolerance Policy) ഭാരതത്തിന്റേത്. ഇതിൽ ഇരട്ടത്താപ്പുകൾക്ക് സ്ഥാനമില്ല,” പ്രധാനമന്ത്രി പറഞ്ഞു. ഒരിടത്തെ അക്രമം ലോകത്തെ മുഴുവൻ സമാധാനത്തെയും ബാധിക്കുമെന്നും, അതിനാൽ ഭീകരവാദത്തെ തുരത്താൻ ആഗോളതലത്തിൽ ഏകോപിതമായ ശ്രമങ്ങൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും ഭാരതത്തിന്റെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ഭാരതവും ഇസ്രയേലും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലേക്ക് നീങ്ങുകയാണെന്ന് മോദി ചൂണ്ടിക്കാട്ടി. 2006-ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ താൻ ഇസ്രയേൽ സന്ദർശിച്ചത് അദ്ദേഹം അനുസ്മരിച്ചു. 2017-ൽ പ്രധാനമന്ത്രിയെന്ന നിലയിൽ നടത്തിയ സന്ദർശനമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ‘തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക്’ ഉയർത്തിയത്. ഇന്ന് പ്രതിരോധം, സാങ്കേതിക വിദ്യ, കൃഷി തുടങ്ങിയ മേഖലകളിൽ ഈ സഹകരണം വൻതോതിൽ വികസിച്ചിരിക്കുന്നു. ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായ ഭാരതവും സാങ്കേതിക വിദ്യയുടെ പവർഹൗസായ ഇസ്രയേലും കൈകോർക്കുന്നത് ആഗോള സുരക്ഷയ്ക്കും സ്ഥിരതയ്ക്കും അനിവാര്യമാണെന്ന് മോദി പറഞ്ഞു.









