ലോകത്തെ ഞെട്ടിച്ച ജെഫ്രി എപ്സ്റ്റീൻ ലൈംഗിക പീഡനക്കേസിലെ പുതിയ രേഖകൾ പുറത്തുവരുമ്പോൾ വിഖ്യാത ഭൗതികശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംഗിന്റെ ചിത്രങ്ങളും ചർച്ചയാകുന്നു. എപ്സ്റ്റീന്റെ ഉടമസ്ഥതയിലുള്ള നിഗൂഢതകൾ നിറഞ്ഞ ‘ലിറ്റിൽ സെന്റ് ജെയിംസ്’ ദ്വീപിൽ ഹോക്കിംഗ് സമയം ചെലവഴിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ബിക്നി ധരിച്ച രണ്ട് യുവതികൾക്കിടയിൽ സൺ ലോഞ്ചറിൽ ഇരിക്കുന്ന ഹോക്കിംഗിന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൻ വിവാദത്തിന് തിരികൊളുത്തി. എന്നാൽ ഹോക്കിംഗിനെതിരെയുള്ള ഏതൊരു മോശം പരാമർശവും അങ്ങേയറ്റം തെറ്റാണെന്നും യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്നും വ്യക്തമാക്കി അദ്ദേഹത്തിന്റെ കുടുംബം രംഗത്തെത്തി.
2006-ൽ എപ്സ്റ്റീൻ ആതിഥേയത്വം വഹിച്ച ഒരു സയൻസ് സിമ്പോസിയത്തിൽ പങ്കെടുക്കാനാണ് ഹോക്കിംഗ് കരീബിയൻ ദ്വീപിലെത്തിയത്. കാനഡയിൽ നിന്നടക്കം 21 പ്രമുഖ ശാസ്ത്രജ്ഞർ ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. പുറത്തുവന്ന ചിത്രങ്ങളിൽ ഹോക്കിംഗിനൊപ്പമുള്ളത് അദ്ദേഹത്തിന്റെ ദീർഘകാല പരിചാരകരാണെന്ന് (Carers) കുടുംബം വ്യക്തമാക്കി. മോട്ടോർ ന്യൂറോൺ രോഗബാധിതനായിരുന്ന ഹോക്കിംഗിന് 24 മണിക്കൂറും മെഡിക്കൽ സഹായം ആവശ്യമായിരുന്നു. അതുകൊണ്ടുതന്നെ ബ്രിട്ടനിൽ നിന്നുള്ള പരിചാരകരാണ് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നതെന്നും ചിത്രങ്ങളിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും കുടുംബം വിശദീകരിച്ചു. എപ്സ്റ്റീൻ ഫയലുകളിൽ 250 തവണയിലധികം ഹോക്കിംഗിന്റെ പേര് പരാമർശിക്കുന്നുണ്ട്.
എപ്സ്റ്റീന്റെ ഇരയായ വിർജീനിയ ഗീഫ്രെ ഉന്നയിച്ച ചില ആരോപണങ്ങളാണ് ഹോക്കിംഗിനെ വിവാദത്തിലേക്ക് വലിച്ചിഴച്ചത്. ദ്വീപിൽ നടന്ന ഒരു വിരുന്നിൽ ഹോക്കിംഗ് പങ്കെടുത്തതായി വിർജീനിയ ആരോപിച്ചിരുന്നു. എന്നാൽ ഇത് തെറ്റാണെന്ന് തെളിയിക്കുന്നവർക്ക് എപ്സ്റ്റീൻ പാരിതോഷികം വാഗ്ദാനം ചെയ്ത രേഖകളും പുറത്തുവന്നിട്ടുണ്ട്. എപ്സ്റ്റീന്റെ സഹായിയായിരുന്ന ഗിസ്‌ലെയ്ൻ മാക്‌സ്‌വെല്ലിന് എപ്സ്റ്റീൻ അയച്ച ഇമെയിലുകളിലാണ് ഇക്കാര്യമുള്ളത്. ദ്വീപിന്റെ അടിത്തട്ടിലെ കാഴ്ചകൾ കാണാൻ പ്രത്യേകം തയ്യാറാക്കിയ അന്തർവാഹിനിയിൽ ഹോക്കിംഗ് യാത്ര ചെയ്യുന്നതിന്റെയും മറ്റ് ശാസ്ത്രജ്ഞർക്കൊപ്പം അത്താഴവിരുന്നിൽ പങ്കെടുക്കുന്നതിന്റെയും ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.








