ശ്രീനഗർ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേൽ സന്ദർശനത്തിനെതിരെ രൂക്ഷ വിമർശനവുമായി പിഡിപി പ്രസിഡന്റും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായിരുന്ന മെഹബൂബ മുഫ്തി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള പ്രധാനമന്ത്രിയുടെ സൗഹാർദ്ദപരവും ഊഷ്മളവുമായ ആശയവിനിമയം ഗാന്ധിയുടെ ഇന്ത്യയ്ക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് മെഹബൂബ മുഫ്തി പ്രതികരിച്ചു. ഗാസയിലെ നിലവിലെ സാഹചര്യം ആഗോള സമൂഹത്തിന്റെ പോലും ശ്രദ്ധ ആകർഷിച്ചിട്ടുള്ളതാണ്. ഗാസയിൽ നിലനിൽക്കുന്ന ഈ പ്രതിസന്ധിക്ക് ഇടയിൽ പ്രധാനമന്ത്രി മോദി നെതന്യാഹുവിനെ കെട്ടിപ്പിടിക്കരുതായിരുന്നുവെന്ന് മെഹബൂബ കുറ്റപ്പെടുത്തി.
“ഗാസ സംഘർഷത്തിനിടെയുണ്ടായ സാധാരണക്കാരുടെ മരണങ്ങൾക്ക് നെതന്യാഹു ഉത്തരവാദിയാണ്. അയാൾ ഒരു അന്താരാഷ്ട്ര കുറ്റവാളിയാണ്. പല രാജ്യങ്ങളിലും അയാൾക്കെതിരെ നിയമ നടപടികൾ പോലും നടക്കുന്നുണ്ട്. അന്താരാഷ്ട്ര നീതിന്യായ കോടതി അദ്ദേഹത്തെ കുറ്റവാളിയായി പ്രഖ്യാപിച്ചിട്ടുണ്ട്, അറസ്റ്റ് ചെയ്യാൻ സാധ്യതയുള്ളതിനാൽ അയാൾക്ക് പല രാജ്യങ്ങളും സന്ദർശിക്കാൻ പോലും കഴിയില്ല. ഇന്ത്യ പലസ്തീൻ വിഷയത്തിൽ ചരിത്രപരമായി ഒരു ധാർമ്മിക നിലപാട് സ്വീകരിച്ചിട്ടുണ്ട്. അങ്ങനെയുള്ള ഇന്ത്യയുടെ പ്രധാനമന്ത്രി നെതന്യാഹു പോലെയൊരാളെ ആലിംഗനം ചെയ്യുന്നത് അന്താരാഷ്ട്ര തലത്തിൽ നെഗറ്റീവ് സൂചനയാണ് നൽകുക” എന്നും മെഹബൂബ മുഫ്തി കുറ്റപ്പെടുത്തി.










