എറണാകുളം : ശബരിമല ക്ഷേത്രത്തിലെ പടിപൂജ ബുക്കിംഗിലും വ്യാപക ക്രമക്കേട്. ചീഫ് വിജിലൻസ് ഓഫീസറുടെ അന്വേഷണത്തിലാണ് ശബരിമലയിലെ പടിപൂജ ബുക്കിംഗില്‍ ക്രമക്കേടുകൾ പുറത്തുവന്നത്. പടിപൂജ ബുക്ക് ചെയ്ത ചിലർ വ്യാജ മേൽവിലാസങ്ങൾ ഉപയോഗിച്ചെന്നാണ് കണ്ടെത്തല്‍. ക്രമക്കേടുകൾ കണ്ടെത്തിയതിന് പിന്നാലെ കടുത്ത നടപടികൾ സ്വീകരിച്ച് ഹൈക്കോടതി. പടിപൂജ ബുക്കിംഗിന്റെ എല്ലാ രേഖകളും പിടിച്ചെടുത്ത് മുദ്രവെച്ച കവറിൽ ഹാജരാക്കാൻ കോടതി നിർദേശിച്ചു. ചീഫ് വിജിലന്‍സ് ഓഫീസര്‍ക്കാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്.
വ്യാജ വിലാസങ്ങളിൽ ബുക്ക് ചെയ്ത പടിപൂജ മറിച്ചുവിൽക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. പടിപൂജ ബുക്കിംഗ് മറ്റൊരാൾക്ക് കൈമാറുന്നത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് അറിയിച്ചു. ബുക്കിംഗ് സംവിധാനം ദുരുപയോഗം ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് അടുത്ത ഒരു വർഷത്തെ പടിപൂജ ബുക്കിംഗിന്റെ മുഴുവൻ വിവരങ്ങളും പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.











