ഇന്ത്യ-പാകിസ്താൻ അതിർത്തിയിലെ ആകാശസീമയിൽ യുദ്ധവീര്യം തൊട്ടറിഞ്ഞ് രാഷ്ട്രപതി ദ്രൗപതി മുർമു. രാജ്യത്തിന്റെ കരുത്തായ തദ്ദേശീയ നിർമ്മിത ലഘു യുദ്ധ ഹെലികോപ്റ്റർ ‘പ്രചണ്ഡി’ൽ (LCH Prachand) രാഷ്ട്രപതി ആകാശയാത്ര നടത്തി. രാജസ്ഥാനിലെ ജൈസാൽമീർ വ്യോമസേനാ സ്റ്റേഷനിൽ നിന്നായിരുന്നു ഈ ചരിത്രപ്പറക്കൽ. ഒലീവ് ഗ്രീൻ യൂണിഫോമും ഹെൽമറ്റും ധരിച്ച് കോ-പൈലറ്റായി ആകാശത്തേക്ക് ഉയർന്ന രാഷ്ട്രപതി, ഇന്ത്യയുടെ സ്വയംപര്യാപ്തതയുടെ പ്രതീകമാണ് ഈ ഹെലികോപ്റ്ററെന്ന് പൈലറ്റ് ക്യാബിനിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.
സായുധ സേനയുടെ പരമോന്നത കമാൻഡർ കൂടിയായ രാഷ്ട്രപതി, അതിർത്തിയിൽ കാവൽ നിൽക്കുന്ന ധീരഭടന്മാർക്ക് ജൈസാൽമീറിന് മുകളിൽ വെച്ച് സല്യൂട്ട് അർപ്പിച്ചു. നേരത്തെ സുഖോയ്-30 എംകെഐ (Sukhoi-30 MKI), റാഫേൽ (Rafale) എന്നീ അത്യാധുനിക യുദ്ധവിമാനങ്ങളിൽ പറന്ന ദ്രൗപതി മുർമു, രണ്ട് വ്യത്യസ്ത യുദ്ധവിമാനങ്ങളിലും കോംബാറ്റ് ഹെലികോപ്റ്ററിലും പറക്കുന്ന ആദ്യ ഇന്ത്യൻ രാഷ്ട്രപതിയെന്ന ബഹുമതിയും ഇതോടെ സ്വന്തമാക്കി. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL) വികസിപ്പിച്ച പ്രചണ്ഡിന്റെ കരുത്തും സാങ്കേതിക തികവും രാഷ്ട്രപതി നേരിട്ട് വിലയിരുത്തി.
ശത്രുവിനെ വിറപ്പിക്കുന്ന ‘പ്രചണ്ഡി’നെക്കുറിച്ച് അറിയേണ്ട 5 കാര്യങ്ങൾ:
തദ്ദേശീയ കരുത്ത്: ഇന്ത്യയിൽ പൂർണ്ണമായും രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്ത ആദ്യത്തെ കോംബാറ്റ് ഹെലികോപ്റ്ററാണിത്.
നിർമ്മാണം: പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL) ആണ് ഇത് നിർമ്മിച്ചത്.
ഏത് ഭൂപ്രകൃതിയിലും: കൊടും മരുഭൂമി മുതൽ അതിശൈത്യമുള്ള ഹിമാലയൻ മലനിരകളിൽ വരെ ഒരുപോലെ ആക്രമണം നടത്താൻ ഇതിന് സാധിക്കും.
ഉയരങ്ങളിലെ വീരൻ: സമുദ്രനിരപ്പിൽ നിന്ന് 5,000 മീറ്ററിലധികം ഉയരത്തിൽ പറന്നുയരാനും ലാൻഡ് ചെയ്യാനും പ്രചണ്ഡിന് കഴിയും. ലോകത്ത് ഈ നേട്ടം കൈവരിക്കുന്ന ഏക ഹെലികോപ്റ്ററാണിത്.
മാരകായുധങ്ങൾ: 20 എംഎം ഗൺ, എയർ-ടു-ഗ്രൗണ്ട്, എയർ-ടു-എയർ മിസൈലുകൾ, അത്യാധുനിക സ്റ്റെൽത്ത് ഫീച്ചറുകൾ, രാത്രിയിൽ ആക്രമണം നടത്താനുള്ള ശേഷി എന്നിവ ഇതിന്റെ പ്രത്യേകതയാണ്.












