ഇറാൻ സൈനിക കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അമീർ ഹതാമി കൊല്ലപ്പെട്ടുവെന്ന വാർത്തകൾ നിഷേധിച്ച് ഇറാൻ ഭരണകൂടം ഔദ്യോഗികമായി രംഗത്തെത്തി. അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത മിസൈൽ ആക്രമണത്തിൽ ഹതാമി കൊല്ലപ്പെട്ടുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഇറാൻ വ്യക്തമാക്കി.
അദ്ദേഹം പൂർണ്ണ ആരോഗ്യവാനാണെന്നും സൈനിക നീക്കങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകിക്കൊണ്ടിരിക്കുകയാണെന്നും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്‌നീം റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച പുലർച്ചെ ടെഹ്‌റാനിലെ അതീവ സുരക്ഷാ മേഖലകളിൽ നടന്ന ആക്രമണത്തിൽ പ്രതിരോധ മന്ത്രി അമീർ ഹതാമി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടുവെന്ന് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സോഷ്യൽ മീഡിയയിലൂടെ ഈ വാർത്ത അതിവേഗം പ്രചരിക്കുകയും മിഡിൽ ഈസ്റ്റിൽ വലിയ ആശങ്കയ്ക്ക് കാരണമാവുകയും ചെയ്തു.
“മേജർ ജനറൽ അമീർ ഹതാമി സുരക്ഷിതനാണ്. അദ്ദേഹം സൈന്യത്തെ കമാൻഡ് ചെയ്യുന്ന തിരക്കിലാണ്. ശത്രുരാജ്യങ്ങൾ നടത്തുന്ന മനഃശാസ്ത്രപരമായ യുദ്ധത്തിന്റെ ഭാഗമാണ് ഇത്തരം വാർത്തകൾ,” എന്ന് ഇറാന്റെ സൈനിക വക്താവ് അറിയിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതർ കൂട്ടിചേർത്തു.
അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കത്തിൽ ഇറാന്റെ സൈനിക കേന്ദ്രങ്ങൾക്കും ഭരണകൂട കെട്ടിടങ്ങൾക്കും വൻ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ കൊട്ടാര സമുച്ചയത്തിന് നേരെയും ആക്രമണമുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. ഇതിനിടെ ഒരു പ്രൈമറി സ്കൂളിന് നേരെ നടന്ന മിസൈൽ ആക്രമണത്തിൽ 40 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്.








