ടെഹ്റാൻ : പശ്ചിമേഷ്യയേയും മധ്യപൂർവ മേഖലയെയും കനത്ത ആശങ്കയിലാഴ്ത്തിക്കൊണ്ട് ഇറാൻ-യുഎസ്-ഇസ്രായേൽ യുദ്ധം മുറുകുന്നു. യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ തലസ്ഥാനനഗരമായ ടെഹ്റാൻ വിട്ട് ഒഴിഞ്ഞു പോകാൻ ഇറാൻ എല്ലാ ജനങ്ങളോടും ആവശ്യപ്പെട്ടു. ശനിയാഴ്ച ഉച്ചയോടെ ഇറാനിൽ യുഎസും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ കോം, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങൾ, ഇറാനിയൻ ഇന്റലിജൻസ്, പ്രതിരോധ മന്ത്രാലയം, പാർചിൻ സൈനിക സമുച്ചയം, ഇറാനിയൻ ആണവോർജ്ജ ഏജൻസി എന്നിവയുൾപ്പെടെ കുറഞ്ഞത് 30 ലക്ഷ്യങ്ങളെങ്കിലും ആക്രമിക്കപ്പെട്ടു. നിരവധി സ്കൂൾ കുട്ടികൾ ഉൾപ്പെടെ എഴുപതോളം പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇസ്രായേൽ വീണ്ടും ഇറാനെ ആക്രമിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടത്തുന്നതായാണ് ഇസ്രായേലിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പ്രത്യാക്രമണമായി ഇറാൻ ഇസ്രായേലിലും ഖത്തർ, യുഎഇ, ബഹ്റൈൻ, കുവൈറ്റ് തുടങ്ങിയ ഗൾഫ് രാഷ്ട്രങ്ങളിലും വ്യോമാക്രമണം നടത്തി. ബഹ്‌റൈനിലെ യുഎസ് കപ്പൽപ്പടയുടെ അഞ്ചാമത്തെ ആസ്ഥാനമായ ജുഫൈർ നാവിക താവളമാണ് ഇറാൻ ആക്രമിച്ചത്. ഖത്തറിൽ അൽ ഉദൈദ് വ്യോമതാവളവും കുവൈറ്റിൽ
ക്യാമ്പ് അരിഫ്ജൻ, അഹമ്മദ് അൽ-ജാബർ വ്യോമതാവളം,
മുബാറക് എയർ ബേസ് എന്നിവയും ആക്രമിക്കപ്പെട്ടു. യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ അൽ ദഫ്ര എയർ ബേസ്, ജബൽ അലി തുറമുഖം,
അൽ ഫുജൈറ എയർ ബേസ് എന്നിവയാണ് ആക്രമിക്കപ്പെട്ടത്.
സൗദി അറേബ്യയിൽ റിയാദിലെ പ്രിൻസ് സുൽത്താൻ വ്യോമതാവളം, തബൂക്ക് വ്യോമതാവളം, ഖാമീസ് മുഷൈത്ത് ബേസ്, ജിദ്ദയിലെ പടിഞ്ഞാറൻ താവളം എന്നിവിടങ്ങളിലും ഇറാൻ വ്യോമാക്രമണം നടത്തി. യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇറാൻ വ്യോമാക്രമണത്തെ തുടർന്ന് ഒരാൾ കൊല്ലപ്പെട്ടു. മിസൈൽ അവശിഷ്ടം ജനവാസ മേഖലയിൽ പതിച്ചാണ് ഒരാൾ മരിച്ചത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.








