മിഡിൽ ഈസ്റ്റിൽ ഭീതി വർദ്ധിപ്പിച്ചുകൊണ്ട് അമേരിക്കയും ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം യുദ്ധത്തിലേക്ക് കടന്നിരിക്കുകയാണ്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവനകൾ പുറപ്പെടുവിച്ചിട്ടുണ്ട്.
പുലർച്ചെ ‘ഓപ്പറേഷൻ ലയൺസ് റോർ’ എന്ന പേരിൽ ഇസ്രായേലും ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്ന പേരിൽ അമേരിക്കയും നടത്തിയ ആക്രമണം മേഖലയെ വൻ യുദ്ധത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഇറാനിലെ സായുധ ഭരണകൂടത്തിൽ നിന്നുള്ള ഭീഷണി അവസാനിപ്പിക്കാനാണ് ഈ സൈനിക നീക്കമെന്ന് നെതന്യാഹു പറഞ്ഞു. “ആവശ്യമുള്ളിടത്തോളം കാലം ഈ ഓപ്പറേഷൻ തുടരും. ഇറാനിലെ ജനങ്ങൾക്ക് അവരുടെ വിധി സ്വന്തം കൈകളിലെടുക്കാൻ ഈ ആക്രമണം അവസരമൊരുക്കും,” അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.
ഇറാന്റെ ആണവ-മിസൈൽ കേന്ദ്രങ്ങളെയും റെവല്യൂഷണറി ഗാർഡ് താവളങ്ങളെയുമാണ് പ്രധാനമായും ലക്ഷ്യം വെച്ചിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനിലെ ജനങ്ങളോട് നേരിട്ട് സംവദിക്കുന്ന ഒരു സന്ദേശം പുറത്തുവിട്ടു. ഇറാനിലെ ഭരണകൂടത്തെ താഴെയിറക്കാനുള്ള അവസരമാണിതെന്നാണ് ട്രംപ് പറഞ്ഞത്. “നിങ്ങളുടെ വിധി സ്വന്തം കൈകളിലെടുക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഈ ആക്രമണങ്ങൾ ഇറാന്റെ ഭീഷണി അവസാനിപ്പിക്കും,” ട്രംപ് പറഞ്ഞു. ഇറാന്റെ സൈനിക ശേഷി തകർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആക്രമണത്തിന് പിന്നാലെ ഇറാൻ ഇസ്രായേലിലേക്കും ഗൾഫിലെ യുഎസ് താവളങ്ങൾക്കും നേരെ തിരിച്ചടി തുടങ്ങിയിട്ടുണ്ട്. ദക്ഷിണ ഇറാനിലെ ഒരു സ്കൂളിന് നേരെ നടന്ന മിസൈൽ ആക്രമണത്തിൽ മരണസംഖ്യ 50 ആയി ഉയർന്നതായാണ് പുതിയ റിപ്പോർട്ടുകൾ. ഖത്തർ, യുഎഇ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ വ്യോമപാതകൾ അടയ്ക്കുകയും ജനങ്ങളോട് ജാഗ്രത പാലിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.








