അബുദാബി : ദുബായിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിന്റെ ഭാഗമായി നാല് പേർക്ക് പരിക്കേറ്റു. പാം ജുമൈറയിൽ ലേക്ക് ടവറിലെ ഫെയർമോണ്ട് ഹോട്ടലിന് സമീപം ആക്രമണവും തീപിടുത്തവുമുണ്ടായി. അടിയന്തര പ്രതികരണ സംഘങ്ങളെ ഭരണകൂടം ഉടൻ വിന്യസിച്ചു. നിലവിൽ തീ നിയന്ത്രണവിധേയമാക്കിയതായും മേഖല സുരക്ഷിതമാക്കിയതായി യുഎഇ ഭരണകൂടം അറിയിച്ചു.
ദുബായിലെ പാശ്ചാത്യർ പതിവായി സന്ദർശിക്കുന്ന പ്രശസ്തമായ ഹോട്ടലുകളിലൊന്നായ ഫെയർമോണ്ടിന് നേരെയാണ് ആക്രമണം ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ, യുഎഇ ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകളുടെ ആക്രമണത്തിന് വിധേയമായതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎഇ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉയർന്ന കാര്യക്ഷമതയോടെ മിസൈലുകളെ നേരിടുകയും നിരവധി മിസൈലുകളെ വിജയകരമായി തകർക്കുകയും ചെയ്തുവെന്ന് യുഎഇ വ്യക്തമാക്കി.
അബുദാബിയിൽ ആറിലധികം സ്ഥലങ്ങളിൽ ഇറാൻ മിസൈലുകൾ വിക്ഷേപിച്ചതായാണ് യുഎഇ വ്യക്തമാക്കുന്നത്. മിസൈൽ അവശിഷ്ടങ്ങൾ വീണ് ഒരു പാകിസ്താൻ സ്വദേശി കൊല്ലപ്പെടുകയും ചെയ്തു. ദുബായും ഇറാൻ ലക്ഷ്യമിടുന്നതിനെ തുടർന്ന് ബുർജ് ഖലീഫ പൂർണ്ണമായും ഒഴിപ്പിച്ചു. ദുബായ് രാഷ്ട്ര വിമാനത്താവളങ്ങളും അടച്ചിരിക്കുകയാണ്. പൊതുജനങ്ങളെ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് യുഎഇ ഭരണകൂടം വ്യക്തമാക്കി.








