ഇസ്ലാമാബാദ് : ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ മരണത്തിൽ പാകിസ്താനിൽ വൻ പ്രതിഷേധങ്ങൾ. കറാച്ചിയിലെ യുഎസ് എംബസിക്ക് പ്രതിഷേധക്കാർ തീയിട്ടു. എംബസി കെട്ടിടത്തിനുള്ളിലേക്ക് ഇരച്ചെത്തിയ നൂറുകണക്കിന് പ്രതിഷേധക്കാർ ചേർന്ന് കെട്ടിടം തല്ലിത്തകർക്കുകയും തീ വയ്ക്കുകയുമായിരുന്നു. സംഭവത്തിൽ ഏതാനും അമേരിക്കൻ ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പ്രതിഷേധം കനത്തതോടെ പാകിസ്താൻ സൈന്യം ജനക്കൂട്ടത്തിനു നേരെ വെടിയുതിർത്തു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, ഇതുവരെ എട്ട് പ്രതിഷേധക്കാർ കൊല്ലപ്പെട്ടു. വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ, പ്രദേശത്ത് കർശന നിയന്ത്രണം ഏർപ്പെടുത്താൻ പാകിസ്താൻ സൈനിക മേധാവി അസിം മുനീർ സുരക്ഷാ സേനയോട് ഉത്തരവിട്ടിട്ടുണ്ട്. ഇറാനിൽ അമേരിക്കയും ഇസ്രായേലും നടത്തിയ വൻ ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് കറാച്ചിയിൽ പ്രതിഷേധങ്ങൾ ഉയർന്നത്.








