ഇറാനെതിരെയുള്ള ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’യിൽ അമേരിക്ക തങ്ങളുടെ ഏറ്റവും പുതിയ ഡ്രോൺ സാങ്കേതികവിദ്യയായ LUCAS ആദ്യമായി യുദ്ധമുഖത്ത് പരീക്ഷിച്ചു. ഇറാന്റെ തന്നെ വിനാശകാരിയായ ‘ഷാഹെദ്’ ഡ്രോണുകളുടെ അതേ മാതൃകയിൽ അമേരിക്ക വികസിപ്പിച്ചെടുത്ത ഈ സംവിധാനം, ഇറാന്റെ പ്രതിരോധ കോട്ടകൾ തകർക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു.
എന്താണ് ലൂക്കാസ് (LUCAS)? ഒരുതവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന സൂയിസൈഡ്’ ഡ്രോണുകളാണ് ലൂക്കാസ്. ലക്ഷ്യസ്ഥാനത്ത് ചെന്ന് സ്വയം പൊട്ടിത്തെറിച്ചാണ് ഇവ ശത്രുവിനെ നശിപ്പിക്കുന്നത്. ഇറാന്റെ ഷാഹെദ്-136 ഡ്രോണുകളെ റിവേഴ്സ് എൻജിനീയറിങ് നടത്തിയാണ് അമേരിക്ക ഈ ഡ്രോണുകൾ നിർമ്മിച്ചത്.
അത്യാധുനിക മിസൈലുകളേക്കാൾ വളരെ കുറഞ്ഞ ചിലവിലാണ് ലൂക്കാസ് ഡ്രോണുകൾ നിർമ്മിക്കുന്നത്. ഒരു ടോമാഹോക്ക് മിസൈലിന് കോടിക്കണക്കിന് രൂപ ചിലവാകുമ്പോൾ, ഒരു ലൂക്കാസ് ഡ്രോണിന് ഏകദേശം 35,000 ഡോളർ (ഏകദേശം 29 ലക്ഷം രൂപ) മാത്രമാണ് ചിലവ്. കുറഞ്ഞ ചിലവിൽ ആയിരക്കണക്കിന് ഡ്രോണുകൾ ഒരേസമയം അയച്ച് ശത്രുവിന്റെ വ്യോമപ്രതിരോധ സംവിധാനത്തെ നിഷ്പ്രഭമാക്കാൻ ഇതിലൂടെ സാധിക്കുന്നു.
റഷ്യ-ഉക്രെയ്ൻ യുദ്ധത്തിലും മറ്റും ഇറാൻ നിർമ്മിത ഷാഹെദ് ഡ്രോണുകൾ വലിയ നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. അതേ നാണയത്തിൽ തന്നെ ഇറാന് തിരിച്ചടി നൽകാനാണ് അമേരിക്ക ലൂക്കാസ് പുറത്തിറക്കിയത്. അരിസോണ ആസ്ഥാനമായുള്ള സ്പെക്ടർ വർക്ക്സ് എന്ന കമ്പനിയാണ് ഇത് നിർമ്മിച്ചത്. ഏകദേശം 500 മൈലിലധികം ദൂരം സഞ്ചരിക്കാൻ ഈ ഡ്രോണുകൾക്ക് ശേഷിയുണ്ട്. ജിപിഎസ് തടസ്സപ്പെടുത്തിയാലും സ്വയം ദിശ കണ്ടെത്തി ലക്ഷ്യത്തിലെത്താനുള്ള ‘ഓട്ടോണമസ്’ സാങ്കേതികവിദ്യ ഇതിലുണ്ട്.








