ശബരിമല യുവതി പ്രവേശന വിഷയത്തിൽ തങ്ങളുടെ മുൻനിലപാട് തിരുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമലയിൽ കാലാകാലങ്ങളായി നിലനിൽക്കുന്ന ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്നും യുവതി പ്രവേശനത്തെ എതിർക്കുമെന്നും ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി. 2019-ൽ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്തി നൽകാനാണ് ബോർഡിന്റെ തീരുമാനം.
ദേവസ്വം ബോർഡ് എന്നും വിശ്വാസികൾക്കൊപ്പമാണെന്ന് കെ. ജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു. ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച കാര്യങ്ങൾ ബോർഡ് വിശദമായി ചർച്ച ചെയ്തു. ആചാരങ്ങൾ സംരക്ഷിക്കപ്പെടണം എന്ന കാര്യത്തിൽ ബോർഡിന് ഇപ്പോൾ യാതൊരുവിധ ആശയക്കുഴപ്പവുമില്ല. നിലവിലുള്ള വിധിക്കെതിരെ ബോർഡ് സുപ്രീംകോടതിയിൽ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബോർഡ് ഒരിക്കലും യുവതി പ്രവേശനത്തെ ഔദ്യോഗികമായി അനുകൂലിച്ചിട്ടില്ലെന്നാണ് പ്രസിഡന്റിന്റെ വിശദീകരണം. മുൻപ് വ്യക്തിപരമായ താല്‍പ്പര്യങ്ങൾ ചിലർ പ്രകടിപ്പിച്ചിട്ടുണ്ടാകാം. 2020-ൽ സുപ്രീംകോടതിയിൽ ഉണ്ടായ നിലപാട് അഭിഭാഷകന്റേത് മാത്രമാണെന്നും അത് ബോർഡിന്റെ പൊതുവായ അഭിപ്രായമല്ലെന്നും കെ. ജയകുമാർ വ്യക്തമാക്കി. ഇത് സംബന്ധിച്ച പുതിയ സത്യവാങ്മൂലം ഉടൻ തന്നെ സുപ്രീംകോടതിയിൽ സമർപ്പിക്കും.









