ന്യൂഡൽഹി : പശ്ചിമേഷ്യൻ സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സമാധാനത്തെ മാത്രമാണ് പിന്തുണയ്ക്കുന്നത് എന്ന് മോദി അറിയിച്ചു. പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി ചർച്ചയിലൂടെ മാത്രമേ പരിഹാരം കാണാൻ കഴിയൂ എന്നും വ്യക്തമാക്കി. വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷയ്ക്കായി സർക്കാർ എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി അറിയിച്ചു.
സംഭാഷണത്തിലൂടെയും നയതന്ത്ര ശ്രമങ്ങളിലൂടെയും മാത്രമേ നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ കഴിയൂ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യ എപ്പോഴും സമാധാനം, സ്ഥിരത, സംഭാഷണം എന്നിവയുടെ വക്താവാണ്. ഏതൊരു സൈനിക സംഘർഷവും പ്രാദേശിക അസ്ഥിരത വർദ്ധിപ്പിക്കും. അത് ആഗോളതലത്തിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അതിനാൽ എല്ലാ കക്ഷികളും സംയമനം പാലിക്കുകയും ചർച്ചാ മേശയിലേക്ക് മടങ്ങുകയും വേണം എന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി.
വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയാണ് ഇന്ത്യൻ സർക്കാരിന്റെ ഏറ്റവും വലിയ മുൻഗണനയെന്നും
പ്രധാനമന്ത്രി മോദി പറഞ്ഞു . സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്യും. ബന്ധപ്പെട്ട എല്ലാ രാജ്യങ്ങളുമായും ഇന്ത്യ ബന്ധപ്പെട്ടിട്ടുണ്ടെന്നും സമാധാനം പുനഃസ്ഥാപിക്കുന്നതിൽ ക്രിയാത്മകമായ പങ്ക് വഹിക്കാൻ തയ്യാറാണെന്നും പ്രധാനമന്ത്രി അറിയിച്ചു.








