ഈഡൻ ഗാർഡൻസിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ സെമിയിൽ പ്രവേശിച്ചപ്പോൾ എല്ലാവരും സഞ്ജു സാംസണിന്റെ 97* റൺസിനെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ മത്സരത്തിന് ശേഷം ഐസിസി ഇൻസൈഡർ സഞ്ജന ഗണേശനോട് സംസാരിക്കവെ, മത്സരത്തിന്റെ ഗതി മാറ്റിയ യഥാർത്ഥ നിമിഷം മറ്റൊന്നാണെന്ന് ബുംറ വ്യക്തമാക്കി.
മത്സരത്തിന്റെ അവസാന ഓവറുകളിൽ സമ്മർദ്ദം മുറുകവെ ശിവം ദുബെ നേടിയ രണ്ട് ബൗണ്ടറികളാണ് ഇന്ത്യയെ സുരക്ഷിതരാക്കിയതെന്ന് ബുംറ പറഞ്ഞു. “ദുബെ അടിച്ച ആ രണ്ട് ഫോറുകൾ ഒരുപക്ഷേ റെക്കോർഡ് പുസ്തകങ്ങളിലോ സ്റ്റാറ്റിലോ വലിയ കാര്യമായി ആരും കാണില്ല. എന്നാൽ ക്രിക്കറ്റിനെ ശരിക്കും അറിയുന്നവർക്ക് മനസ്സിലാകും ആ എട്ട് റൺസ് എത്രത്തോളം വിലപ്പെട്ടതാണെന്ന്. അവസാന ഓവറിലേക്ക് 8-9 റൺസ് ബാക്കി നിൽക്കുന്നത് പലപ്പോഴും അപകടകരമാണ്. എന്നാൽ ദുബെ ആ സമ്മർദ്ദം ഞങ്ങളിലേക്ക് വരാൻ അനുവദിച്ചില്ല.” – ബുംറ വ്യക്തമാക്കി.
നാല് പന്തിൽ രണ്ട് ഫോറുകളുമായി എട്ട് റൺസെടുത്ത് പുറത്താകാതെ നിന്ന ദുബെ സഞ്ജുവിന് മികച്ച പിന്തുണയാണ് നൽകിയത്. സഞ്ജു സാംസണിന്റെ മാസ്മരിക പ്രകടനത്തെയും ബുംറ വാനോളം പുകഴ്ത്തി. സഞ്ജുവിന്റെ കരിയറിലെ ഉയർച്ച താഴ്ചകൾ നേരിട്ട് കണ്ട ഒരാളെന്ന നിലയിൽ ഈ വിജയത്തിൽ താൻ അതീവ സന്തുഷ്ടനാണെന്ന് അദ്ദേഹം പറഞ്ഞു. “സഞ്ജുവിന് ഈ മത്സരത്തിൽ കൃത്യമായ ലക്ഷ്യബോധം ഉണ്ടായിരുന്നു. തന്റെ ബാറ്റിംഗിൽ അദ്ദേഹം അത്രമേൽ ഉറച്ചുനിന്നു. വരും മത്സരങ്ങളിലും സഞ്ജു ഇതേ ഫോം തുടരുമെന്നാണ് പ്രതീക്ഷ,” ബുംറ കൂട്ടിച്ചേർത്തു.
സൂപ്പർ 8 കടമ്പ കടന്ന ഇന്ത്യ ഇനി സെമി ഫൈനലിൽ കരുത്തരായ ഇംഗ്ലണ്ടിനെ നേരിടും. മാർച്ച് 5 വ്യാഴാഴ്ച മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് ഈ ബിഗ് പോരാട്ടം.












