ഇറാൻ – യുഎസ് യുദ്ധം മുറുകുന്നതിനിടയിൽ, ലോകം ഇതുവരെ ശ്രദ്ധിക്കാത്ത ഒരു ചൈനീസ് ബാങ്കിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നു. ചൈന നാഷണൽ പെട്രോളിയം കോർപ്പറേഷന്റെ നിയന്ത്രണത്തിലുള്ള ‘ബാങ്ക് ഓഫ് കുൻലൂൺ’ ആണ് അമേരിക്കൻ ഡോളറിനെ വെല്ലുവിളിച്ച് ഇറാനുമായുള്ള എണ്ണവ്യാപാരം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നത്.
അമേരിക്ക ഇറാനു മേൽ ഉപരോധം ഏർപ്പെടുത്തിയപ്പോൾ ഡോളർ ഉപയോഗിച്ചുള്ള ഇടപാടുകൾ അസാധ്യമായി. ഇതിനെ മറികടക്കാൻ ചൈന കണ്ടെത്തിയ വഴിയാണ് ‘യുവാനിലുള്ള വ്യാപാരം’.ഇറാനിൽ നിന്നുള്ള എണ്ണ കപ്പലുകളിൽ മലേഷ്യൻ എണ്ണ എന്ന വ്യാജ ലേബലിലാണ് ചൈനയിൽ എത്തിച്ചിരുന്നത്. ചൈനീസ് രേഖകളിൽ ഇറാനിൽ നിന്നുള്ള ഇറക്കുമതി പൂജ്യമാണെങ്കിലും മലേഷ്യയിൽ നിന്നുള്ള ഇറക്കുമതി അവരുടെ മൊത്തം ഉത്പാദനത്തേക്കാൾ കൂടുതലായി കാണിച്ചു.
ചൈന മാസം തോറും 1.5 ബില്യൺ ഡോളറിന്റെ എണ്ണ ഇറാനിൽ നിന്ന് വാങ്ങുന്നു. പണം നൽകുന്നത് യുവാനിൽ ബാങ്ക് ഓഫ് കുൻലൂൺ വഴി. ഈ പണം കൊണ്ട് ഇറാൻ ചൈനയിൽ നിന്ന് മെഷിനറികളും ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളും വാങ്ങുന്നു. പണം ചൈനീസ് സിസ്റ്റത്തിന് പുറത്തുപോകുന്നില്ല, ഡോളറിന്റെ ആവശ്യവുമില്ല.
2012-ൽ തന്നെ ബാങ്ക് ഓഫ് കുൻലൂണിനെ അമേരിക്ക കരിമ്പട്ടികയിൽ പെടുത്തിയിരുന്നു. എന്നാൽ പാശ്ചാത്യ സാമ്പത്തിക ലോകവുമായി ബന്ധമില്ലാത്തതിനാൽ ഈ ഉപരോധം ബാങ്കിനെ ബാധിച്ചില്ല. ഇറാന്റെ എണ്ണയുടെ 90 ശതമാനവും ചൈനയിലേക്കാണ് പോകുന്നത്. വിപണി വിലയേക്കാൾ 10 ഡോളർ കുറഞ്ഞ നിരക്കിലാണ് ചൈന ഇത് വാങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്. യുദ്ധസാഹചര്യത്തിൽ ഡോളർ വിട്ട് യുവാനിലേക്ക് മാറുന്നത് ചൈനീസ് സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനാണ് ബീജിംഗ് ലക്ഷ്യമിടുന്നത്. പുറമെ നിന്ന് നോക്കുമ്പോൾ വിപണിയിലെ തളർച്ചയായി തോന്നാമെങ്കിലും, ഡോളർ രഹിത ലോകക്രമം കെട്ടിപ്പടുക്കാനുള്ള ചൈനയുടെ തന്ത്രപരമായ നീക്കമായാണ് സാമ്പത്തിക വിദഗ്ധർ ഇതിനെ കാണുന്നത്.
അമേരിക്ക ഇറാനെ ആക്രമിക്കുന്നതിന് പിന്നിലെ യഥാർത്ഥ കാരണം ഇത്തരം ‘ഡോളർ രഹിത’ സാമ്പത്തിക സംവിധാനങ്ങൾ തകർക്കുക എന്നതാണെന്ന് സാമ്പത്തിക വിദഗ്ധനായ സൗരഭ് ജെയിൻ നിരീക്ഷിക്കുന്നു. ഡോളറിന്റെ ആധിപത്യം തകർന്നാൽ അത് അമേരിക്കയുടെ ആഗോള അധികാരത്തെ നേരിട്ട് ബാധിക്കും.








