വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക മത്സരത്തിൽ 97 റൺസെടുത്ത് പുറത്താകാതെ നിന്ന് ഇന്ത്യയെ ടി20 ലോകകപ്പ് സെമിയിലെത്തിച്ച സഞ്ജു സാംസൺ വംശീയ അധിക്ഷേപത്തിന് ഇരയായി. ഈഡൻ ഗാർഡൻസിലെ വിജയത്തിന് പിന്നാലെ ഒരു എക്സ് (X) ഉപയോക്താവ് സഞ്ജുവിന്റെ ചിത്രം പങ്കുവെച്ച് നടത്തിയ വംശീയ പരാമർശമാണ് വിവാദമായത്.
“ഇരുണ്ട ശക്തികൾക്ക് ഇരുണ്ട ശക്തികളെ തോൽപ്പിക്കാൻ കഴിയും! നന്നായി കളിച്ചു സഞ്ജു സാംസൺ” എന്നായിരുന്നു സഞ്ജുവിന്റെ നിറത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റ്. ഇത് വംശീയമാണെന്ന് ചൂണ്ടിക്കാട്ടി ആരാധകർ വലിയ പ്രതിഷേധവുമായി രംഗത്തെത്തി. സഞ്ജുവിന്റെ പശ്ചാത്തലത്തെയും രൂപത്തെയും ലക്ഷ്യം വെച്ചുള്ളതാണ് ഈ പരാമർശമെന്ന് ആരാധകർ കുറ്റപ്പെടുത്തി.
വിഷയത്തിൽ രാഷ്ട്രീയ ഇടപെടലുമായി കേരള കോൺഗ്രസ് രംഗത്തെത്തി. ഇത്തരത്തിലുള്ള വംശീയ അധിക്ഷേപങ്ങൾക്ക് ഇന്ത്യയിൽ സ്ഥാനമില്ലെന്ന് പാർട്ടി വ്യക്തമാക്കി. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനെ ടാഗ് ചെയ്തുകൊണ്ട് കേരള കോൺഗ്രസ് എക്സിൽ പോസ്റ്റ് പങ്കുവെച്ചു.
“കേരളത്തിന്റെ അഭിമാനമായ സഞ്ജു സാംസണെ ലക്ഷ്യം വെച്ചുള്ള ഈ നീചമായ വംശീയ പരാമർശത്തിനെതിരെ ഉടൻ നടപടി വേണം,” എന്ന് പാർട്ടി ആവശ്യപ്പെട്ടു. ഓൺലൈൻ വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്നും പാർട്ടി ചൂണ്ടിക്കാട്ടി. വംശീയ അധിക്ഷേപങ്ങൾ ഒരു വശത്ത് നടക്കുമ്പോൾ, മറുവശത്ത് ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിലൊന്നാണ് സഞ്ജു കാഴ്ചവെച്ചത്.
മത്സരശേഷം സ്റ്റാർ സ്പോർട്സിനോട് സംസാരിച്ച സഞ്ജു തന്റെ മാനസികാവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തി. “ഞാൻ എന്നിൽ തന്നെ വിശ്വസിച്ചു. ഫോണും സോഷ്യൽ മീഡിയയും സ്വിച്ച് ഓഫ് ചെയ്തു. എനിക്ക് എന്തുചെയ്യാൻ കഴിയുമെന്ന് ഞാൻ സ്വയം ശ്രദ്ധിച്ചു. വളരെ പ്രത്യേകതയുള്ള ഒരു മത്സരത്തിൽ ഇത് സംഭവിച്ചതിൽ എനിക്ക് സന്തോഷമുണ്ട്,” സഞ്ജു പറഞ്ഞു. വിക്കറ്റുകൾ വീണപ്പോൾ കളി അവസാനം വരെ കൊണ്ടുപോകേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് തിരിച്ചറിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
This kind of vile racism has absolutely no place in India.
We urge @AshwiniVaishnaw to take immediate action against the person behind the account who posted this disgusting comment targeting Sanju Samson, the pride of Kerala. pic.twitter.com/uVlVr1PNbN
— Congress Kerala (@INCKerala) March 2, 2026












