ഇറാൻ പരമാധികാരി ആയത്തുള്ള അലി ഖമേനിയുടെ ഓരോ ചലനങ്ങളും വർഷങ്ങളായി ഇസ്രയേൽ നിരീക്ഷണത്തിലായിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇറാൻ്റെ ട്രാഫിക് ക്യാമറ ശൃംഖലകൾ ഹാക്ക് ചെയ്തും മൊബൈൽ ഫോണുകളിൽ നുഴഞ്ഞുകയറിയും ഇസ്രയേൽ നടത്തിയ സമാനതകളില്ലാത്ത ചാരപ്പണിയുടെ വിശദാംശങ്ങൾ ഫിനാൻഷ്യൽ ടൈംസ് ആണ് റിപ്പോർട്ട് ചെയ്തത്.
ടെഹ്‌റാനിലെ ഏതാണ്ട് എല്ലാ ട്രാഫിക് ക്യാമറകളും ഇസ്രയേൽ ഇന്റലിജൻസ് വർഷങ്ങളായി നിയന്ത്രിക്കുകയായിരുന്നുവെന്നാണ് വിവരം. ഈ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ എൻക്രിപ്റ്റ് ചെയ്ത് ടെൽ അവീവിലെയും തെക്കൻ ഇസ്രയേലിലെയും സർവറുകളിലേക്ക് നേരിട്ടാണ് എത്തിച്ചിരുന്നത്. ഖമേനിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലങ്ങൾ മുതൽ ടെഹ്‌റാനിലെ പാസ്ചർ സ്ട്രീറ്റിലുള്ള കോമ്പൗണ്ടിനുള്ളിലെ അതീവ രഹസ്യമായ ദിനചര്യകൾ വരെ ഇസ്രയേൽ ഇതിലൂടെ ഒപ്പിയെടുത്തു. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയും ഇസ്രയേൽ ചാരസംഘടനയായ മൊസാദും സംയുക്തമായാണ് ഖമേനിയുടെ നീക്കങ്ങൾ നിരീക്ഷിച്ചിരുന്നതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.
ഖമേനി എവിടെ താമസിക്കുന്നു, ആരെ കാണുന്നു, ഏത് രീതിയിലാണ് ആശയവിനിമയം നടത്തുന്നത്, ആക്രമണമുണ്ടായാൽ എങ്ങോട്ടാണ് മാറുന്നത് തുടങ്ങിയ വിവരങ്ങളെല്ലാം ഇസ്രയേൽ കൃത്യമായി ശേഖരിച്ചിരുന്നു. 86 വയസ്സുള്ള ഖമേനിക്കൊപ്പം മറ്റു മുതിർന്ന രാഷ്ട്രീയ-സൈനിക നേതാക്കൾ ഒരുമിച്ചു കൂടുന്ന അപൂർവ അവസരങ്ങൾക്കായി ഇസ്രയേൽ കാത്തിരിക്കുകയായിരുന്നു.
ശനിയാഴ്ച രാവിലെ ടെഹ്‌റാനിലെ അതീവ സുരക്ഷാ മേഖലയിലുള്ള വിവിധ കേന്ദ്രങ്ങളിൽ ഖമേനിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും നിർണായക യോഗത്തിനായി ഒത്തുകൂടുമെന്ന വിവരം മുൻകൂട്ടി അറിഞ്ഞതാണ് ഇസ്രയേലിന് നിർണായകമായത്. ഇറാൻ്റെ സുരക്ഷാ സംവിധാനങ്ങളിലെ വിള്ളലുകളും സാങ്കേതിക വിദ്യയിലെ ഇസ്രയേലിന്റെ ആധിപത്യവും വെളിപ്പെടുത്തുന്നതാണ് ഈ പുതിയ റിപ്പോർട്ടുകൾ.









