ഇസ്രായേൽ-അമേരിക്കൻ സൈന്യം ഇറാനിൽ നടത്തിയ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധം പടരുന്നത് ഇന്ത്യ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. വ്യോമപാതകൾ അടച്ചതും എണ്ണ വിതരണ ശൃംഖലകൾ തടസ്സപ്പെട്ടതും ആഗോള പ്രതിസന്ധിക്ക് കാരണമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു.
സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ എന്നിവരുമായി പ്രധാനമന്ത്രി ടെലിഫോണിൽ സംസാരിച്ചു. സൗദിക്കും ബഹ്‌റൈനും നേരെയുണ്ടായ ആക്രമണങ്ങളെ ഇന്ത്യ അപലപിച്ചു. മേഖലയിൽ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്ന് നേതാക്കൾ ഏകകണ്ഠമായി അഭിപ്രായപ്പെട്ടു.
ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്ന ഒരു കോടിയോളം വരുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയാണ് ഇന്ത്യയുടെ ഏറ്റവും വലിയ മുൻഗണനയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഈ ദുർഘടമായ സമയത്ത് ഇന്ത്യൻ സമൂഹത്തിന് നൽകുന്ന പിന്തുണയ്ക്ക് പ്രധാനമന്ത്രി സൗദി കിരീടാവകാശിക്ക് നന്ദി പറഞ്ഞു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈൻ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ആശയവിനിമയം നടത്തി. ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയുമായും ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിദിയോൺ സാറുമായും അദ്ദേഹം സംസാരിച്ചു. ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്.
ഇറാനിൽ മാത്രം ഇതുവരെ എണ്ണൂറോളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഗൾഫ് രാജ്യങ്ങളിലെ എണ്ണ ശുദ്ധീകരണ ശാലകൾക്ക് നേരെയും ആക്രമണങ്ങൾ തുടരുകയാണ്. മിസൈൽ അവശിഷ്ടങ്ങൾ വീണ് ദുബായിലെ ജബൽ അലി പോർട്ടിൽ തീപിടുത്തമുണ്ടായതും ആശങ്ക വർദ്ധിപ്പിക്കുന്നു.










