ഇസ്രായേൽ-അമേരിക്കൻ സഖ്യവും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം ഗൾഫ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിച്ച സാഹചര്യത്തിൽ ഇന്ത്യ നയതന്ത്ര നീക്കങ്ങൾ അതിവേഗത്തിലാക്കി. യുഎഇ, ഇസ്രായേൽ, സൗദി അറേബ്യ, ജോർദാൻ, ബഹ്‌റൈൻ, ഒമാൻ, കുവൈറ്റ്, ഖത്തർ എന്നീ രാജ്യങ്ങളിലെ നേതാക്കളുമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചത്.
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി സംസാരിച്ച പ്രധാനമന്ത്രി, ഖത്തറിന് നേരെയുണ്ടായ ആക്രമണങ്ങളെ ശക്തമായി അപലപിച്ചു. ഖത്തറിന്റെ പരമാധികാരത്തെ ഇന്ത്യ പിന്തുണയ്ക്കുന്നതായും പ്രവാസികളുടെ ക്ഷേമത്തിൽ അമീർ കാണിക്കുന്ന ശ്രദ്ധയ്ക്ക് നന്ദി പറയുന്നതായും മോദി ‘X’-ൽ കുറിച്ചു. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്കുമായും അദ്ദേഹം സംസാരിച്ചു. സമാധാനം പുനഃസ്ഥാപിക്കാൻ നയതന്ത്ര ചർച്ചകൾ അനിവാര്യമാണെന്ന് ഇരുവരും സമ്മതിച്ചു.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ എന്നിവരുമായി നടത്തിയ ചർച്ചയിൽ പ്രവാസികളുടെ സുരക്ഷയ്ക്കാണ് മോദി മുൻഗണന നൽകിയത്. ഈ ദുർഘടമായ സാഹചര്യത്തിൽ ഇന്ത്യൻ സമൂഹത്തിന് നൽകുന്ന പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു. ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമനുമായും കുവൈറ്റ് കിരീടാവകാശിയുമായും അദ്ദേഹം ആശയവിനിമയം നടത്തി.
കഴിഞ്ഞ ഞായറാഴ്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി സംസാരിച്ച മോദി, സംഘർഷങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മേഖലയിൽ സമാധാനം കൊണ്ടുവരാൻ ചർച്ചകളിലൂടെ മാത്രമേ സാധിക്കൂ എന്നതാണ് ഇന്ത്യയുടെ നിലപാട്. അമേരിക്ക-ഇസ്രായേൽ സംയുക്ത സൈനിക നീക്കവും ഇറാന്റെ തിരിച്ചടിയും കാരണം പശ്ചിമേഷ്യൻ രാജ്യങ്ങൾ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയം അതീവ ജാഗ്രതയിലാണ്.










