പാലക്കാട്: യുദ്ധസമാനമായ സാഹചര്യങ്ങൾക്കിടയിൽ പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിപ്പോയ മലയാളി കുടുംബത്തെ സുരക്ഷിതമായി നാട്ടിലെത്തിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അതീവ ജാഗ്രതയോടെയുള്ള ഇടപെടലാണ് രക്ഷാദൗത്യം വേഗത്തിലാക്കിയത്. ഫെബ്രുവരി 28-ന് അസർബൈജാനിൽ നിന്നും കുവൈറ്റിലേക്ക് മടങ്ങുകയായിരുന്ന പാലക്കാട് കൊടുമ്പ് സ്വദേശി കൃഷ്ണദാസും കുടുംബവുമാണ് മണിക്കൂറുകളോളം കറാച്ചിയിൽ ആശങ്കയിലായിരുന്നത്. പാലക്കാട് സ്വദേശികളായ കൃഷ്ണദാസ്, ഭാര്യ ഡോ രശ്മി മേനോൻ, മൂന്ന് വയസ്സുള്ള മകൾ സ്മൃതി എന്നിവരാണ് സുരക്ഷിതമായി തിരിച്ചെത്തിയത്..
പശ്ചിമേഷ്യയിലെ വ്യോമപാതകൾ അടച്ചതിനെത്തുടർന്ന് കുടുംബം സഞ്ചരിച്ചിരുന്ന വിമാനം കറാച്ചിയിൽ അടിയന്തരമായി ഇറക്കേണ്ടി വന്ന ഉടൻ തന്നെ ഇവർ സഹായത്തിനായി പാലക്കാട് അസോസിയേഷൻ മുൻ പ്രസിഡന്റും ഭാരതീയ പ്രവാസി പരിഷത്ത് ഭാരവാഹിയുമായ രാജേഷ് പരിയാരത്തെ ബന്ധപ്പെട്ടു. അദ്ദേഹം ഉടൻ തന്നെ വിവരം മുൻ കേന്ദ്ര സഹമന്ത്രി വി. മുരളീധരന്റെ ഓഫീസിനെ അറിയിച്ചു.
വി. മുരളീധരൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നേരിട്ട് സംസാരിക്കുകയും കേന്ദ്ര വിദേശകാര്യ മന്ത്രാലയം (MEA) ദൗത്യം ഏറ്റെടുക്കുകയും ചെയ്തു. കറാച്ചിയിലെ ഇന്ത്യൻ ഹൈക്കമ്മീഷനും എയർലൈൻ അധികൃതരുമായും നിരന്തരം ബന്ധപ്പെട്ട് കുടുംബത്തിന് സുരക്ഷയും യാത്രാ സൗകര്യവും ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കർശന നിർദ്ദേശം നൽകി.
ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ കുടുംബവുമായി നിരന്തരം ഫോണിൽ ബന്ധപ്പെടുകയും അവർക്ക് ആവശ്യമായ മാനസിക പിന്തുണ നൽകുകയും ചെയ്തു. കൊളംബോ വഴി ഡൽഹിയിലെത്തിയ ഇവർ കൊച്ചിയിൽ വിമാനമിറങ്ങി വീട്ടിലെത്തുന്നത് വരെ ബിജെപി നേതൃത്വം സുരക്ഷാ കാര്യങ്ങൾ ഏകോപിപ്പിച്ചു. തങ്ങൾ സുരക്ഷിതമായി എത്തിയ വിവരം കുടുംബം ആദ്യം അറിയിച്ചതും ബിജെപി ജില്ലാ നേതൃത്വത്തെയാണ്.
അതേസമയം, രക്ഷാദൗത്യത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം തങ്ങൾക്കാണെന്ന തരത്തിൽ സംസ്ഥാന സർക്കാർ ഏജൻസികളായ നോർക്കയും ലോക കേരള സഭയും നടത്തുന്ന പ്രചാരണം വിവാദമായിട്ടുണ്ട്. ഒരു വിദേശ രാജ്യത്ത്, പ്രത്യേകിച്ച് പാകിസ്ഥാനിൽ കുടുങ്ങിയ പൗരന്മാരുടെ മോചനം പൂർണ്ണമായും കേന്ദ്ര വിദേശകാര്യ വകുപ്പിന്റെയും എംബസിയുടെയും അധികാരപരിധിയിൽ വരുന്ന കാര്യമാണ്. ഈ യാഥാർത്ഥ്യം മറച്ചുവെച്ച് നോർക്കയാണ് രക്ഷിച്ചതെന്ന തരത്തിൽ വാർത്തകൾ നൽകുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് ബിജെപി ആരോപിക്കുന്നു.
കൂടാതെ, അതീവ സുരക്ഷാ പ്രാധാന്യമുള്ള ഒരു വിഷയത്തിൽ കുടുംബം പാകിസ്ഥാനിലായിരിക്കെ തന്നെ പബ്ലിസിറ്റിക്ക് വേണ്ടി വാർത്തകൾ നൽകിയത് അവരുടെ സുരക്ഷയെ അപകടത്തിലാക്കുന്ന നടപടിയാണെന്നും വിമർശനമുയർന്നു. കേന്ദ്ര സർക്കാർ നിശബ്ദമായി നടത്തിയ നയതന്ത്ര നീക്കങ്ങളെ സംസ്ഥാന സർക്കാർ സ്വന്തം ക്രെഡിറ്റിലാക്കാൻ ശ്രമിക്കുകയാണെന്നാണ് പാർട്ടി പ്രവർത്തകരുടെ ആരോപണം.
ഈ വിഷയത്തിൽ ജിതിൻ കൃഷ്ണ പങ്കുവച്ച ഫെയിസ്ബുക്ക് കുറിപ്പ്:
കറാച്ചിയിൽ കുടുങ്ങിയ മലയാളി കുടുംബത്തെ നാട്ടിൽ എത്തിച്ചത് ലോക കേരള സഭ!
ഇങ്ങനെ ഒരു വാർത്ത പലരും വായിച്ചു കാണും, എന്നാൽ മറ്റൊരു രാജ്യത്ത് കുടുങ്ങി പോയ ഇന്ത്യക്കാരനെ എങ്ങനെയാണ് ലോകകേരള സഭയും കേരള സർക്കാരും ഇടപെട്ട് നാട്ടിൽ എത്തിക്കുന്നത് എന്ന് ആരേലും ചിന്തിച്ചിട്ടുണ്ടോ? അതും പാകിസ്ഥാൻ പോലുള്ള ശത്രു രാജ്യത്ത് കൂടി ആവുമ്പോൾ എങ്ങനെയാണ് അത് സാധ്യമായത് എന്നെങ്കിലും നമ്മൾ സ്വയം ചോദിക്കേണ്ടതാണ്…
വാർത്തയിൽ പറയുന്നത്, കുടുങ്ങി കിടക്കുന്ന കുടുംബം ലോക കേരള സഭ അംഗത്തെ ബന്ധപെട്ടു എന്നും, അവർ നോർക്കയെ അറിയിച്ചു എന്നും, പിന്നീട് മുഖ്യമന്ത്രി ഓഫീസ് കേന്ദ്ര വിദേശകാര്യ ഓഫീസുമായി ബന്ധപെട്ടു എന്നും അങ്ങനെ നാട്ടിലേക്ക് വരാനുള്ള സാഹചര്യം ഒരുക്കി എന്നുമാണ് പറയുന്നത്…
അതായത് വിദേശകാര്യ വകുപ്പാണ് കാര്യക്ഷമമായി ഇടപെട്ട് പരിഹാരം കണ്ടെത്തിയതും എന്നർത്ഥം.. അതവിടെ നിൽക്കട്ടെ..
അങ്ങനെ ആണേലും വിദേശകാര്യ വകുപ്പിലേക്ക് വിഷയം എത്തിച്ച ലോക കേരള സഭയും, നോർക്കയും, കേരള മുഖ്യമന്ത്രി ഓഫീസും അഭിനന്ദനം അർഹിക്കുന്നില്ലേ എന്നതാണ് അടുത്ത ചോദ്യം…
തീർച്ചയായും ഉണ്ട്.. കാരണം “അവരും” ഇതിന് വേണ്ടി ശ്രമിച്ചിട്ടുണ്ട് എങ്കിൽ “അവരും” അഭിനന്ദനം അർഹിക്കുന്നുണ്ട്… പക്ഷെ അവരാണ് ഇടപെട്ട് ഇത് സാധ്യമാക്കിയത് എന്ന് പറയുന്നിടത്താണ് പ്രശ്നം… അതിൻ്റെ പേരിൽ ജോൺ ബ്രിട്ടാസ് ഉൾപ്പെടെ, സാധ്യമാവുന്ന സകലത്തിലും വാർത്ത നൽകി ലോക കേരള സഭയ്ക്ക് വേണ്ടി PR പണി എടുക്കുന്നതിൽ തെറ്റ് പറയുന്നില്ല.. അതവർ ചെയ്യട്ടെ… എന്നാൽ മടങ്ങി വന്ന കുടുംബത്തിന് എന്താണ് പറയാനുള്ളത് എന്ന് കൂടി ആരേലും ചോദിക്കണം എന്ന് മാത്രം
വാർത്തയിൽ ഇതെങ്ങനെ സാധ്യമായി എന്ന് വിശദമായി എവിടെയും നിങ്ങൾക്ക് വായിക്കാൻ സാധിക്കില്ല എന്നത് കൊണ്ട് വിശദമായി തന്നെ പറയാം..
അസർബൈജാനിൽ ടൂറിന് പോയി, ഷാർജ വഴി തിരിച്ച് കുവൈറ്റിലേക്ക് വരാനുള്ള പാലക്കാട് സ്വദേശികളായ കുടുംബം ഉൾപ്പെടുന്ന 8 ഇന്ത്യക്കാർ, പെട്ടന്നുണ്ടായ യുദ്ധ സാഹചര്യത്തിൽ വ്യോമ പാത അടച്ചതോടെ ഇവർ സഞ്ചരിച്ച എയർ അറേബ്യ ഫ്ലൈറ്റ് കറാച്ചിയിൽ ഇറക്കുകയും പാകിസ്ഥാനിൽ പെട്ട് പോവുകയും ആണ് ഉണ്ടായത്..
പാകിസ്ഥാനിൽ പെട്ട് പോയ കുടുംബം ആദ്യം സഹായത്തിന് ബന്ധപ്പെടുന്നത് ഏറ്റവും അടുത്ത സുഹൃത്തും ഭാരതീയ പ്രവാസി പരിഷത് ഭാരവാഹിയും പാലക്കാട് അസോസിയേഷൻ മുൻ പ്രസിഡന്റ് കൂടിയായ രാജേഷ് പരിയാരത്തിനെ ആണ്. അതായത് ഫെബ്രവരി 28 ശനിയാഴ്ച രാത്രി 9.15ന്…
ഏറ്റവും അടുത്ത സുഹൃത്ത് കറാച്ചിയിൽ കുടുങ്ങി കിടക്കുന്നു എന്ന ഗുരുതര വിഷയമായത് കൊണ്ട് തന്നെ രാജേഷ് പരിയാരത്ത് ഈ വിഷയം ഭാരതീയ പ്രവാസി പരിഷത് പ്രസിഡണ്ട് സുധീർ ജിയെ അറിയിക്കുന്നു.. അന്ന് തന്നെ മുൻ വിദേശകാര്യ സഹ മന്ത്രിയായ വിഎം നെയും അദേഹത്തിൻ്റെ സെക്രട്ടറി അരുൺ കൈതപുറത്തിനെയും വിവരം അറിയിക്കുന്നു.
പിറ്റേന്ന് ഞാറാഴ്ച രാവിലെ തന്നെ അരുൺ രാജേഷിനെ ബന്ധപ്പെടുകയും കുടുങ്ങി പോയ 8 പേരുടെയും ബോർഡിങ് പാസ്സും, പാസ്പോർട്ടും അയച്ചു കൊടുക്കാനും പറയുന്നു..
കറാച്ചി കുടുങ്ങി കിടക്കുന്നവർ രാജേഷിന് മുഴുവൻ ഡീറ്റെയിൽസും അയച്ചു കൊടുക്കുകയും, അതൊക്കെ വെച്ച് നമ്മുടെ team മെയിൽ ഡ്രാഫ്റ്റ് ചെയ്ത് ഞാറാഴ്ച്ച രാവിലെ തന്നെ വിഎം ന് അയച്ചു കൊടുക്കുകയും ചെയ്യുന്നു…
മുൻ വിദേശകാര്യ സഹമന്ത്രിയായ വിഎം, കേന്ദ്ര വിദേശകാര്യ മന്ത്രിയായ ജയശങ്കർ ആയി സംസാരിക്കുകയും വിഷയം കേന്ദ്ര വിദേശകാര്യ മന്ത്രിയുടെ ഓഫീസ് ഏറ്റെടുകയും ചെയ്തു..!
ഇതേ സമയം തന്നെ നമ്മുടെ ടീം ബിജെപി പാലക്കാട് ജില്ലാ പ്രസിഡണ്ട് പ്രശാന്ത് ശിവനെ വിഷയം അറിയിക്കുകയും.. പിന്നീട് അങ്ങോട്ട് കുടുംബമായി സംസാരിക്കുന്നതും വിഎം ആയും രാജീവ് ചന്ദ്രശേഖർ ജി ആയും സംസാരിക്കുന്നതും പ്രശാന്ത് ബ്രോയാണ്…
കേന്ദ്ര വിദേശ കാര്യമന്ത്രിയുടെ ഓഫീസിനു ചെയ്യാൻ ഉണ്ടായിരുന്നത്, പാകിസ്താനിലെ ഇന്ത്യൻ ഹൈകമ്മീഷനുമായും എയർ ലൈൻ ഉദ്യോഗസ്ഥരുമായും സംസാരിച്ച് അവരെ എത്രയും പെട്ടന്ന് നാട്ടിൽ എത്തിക്കാനുള്ള സംവിധാനം ഒരുക്കണം എന്ന ശക്തമായ സമ്മർദ്ദം ചെലുത്തുക എന്ന പണിയായിരുന്നു.. അത് ചെയാൻ സാധിക്കുന്ന ഒരേ ഒരു ഓഫീസ് കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രിയുടെ ഓഫീസാണ്.. മുഖ്യമന്ത്രിയുടെ ഓഫീസ് അല്ല.. അതവർ ഭംഗിയായും വേഗത്തിലും തന്നെ ചെയ്തു.. അതല്ലാതെ എയർലിഫ്റ്റ് ചെയ്യാനുള്ള സാഹചര്യം നിലവിൽ ഇല്ലായിരുന്നു…
പിന്നീട് കറാച്ചിയിൽ നിന്ന് കൊളോമ്പോയിലേക്കും, അവിടുന്ന് ഡൽഹിയിലേക്കും, ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്കും, കൊച്ചിയിൽ നിന്ന് വീട്ടിലേക്കും എത്തുന്ന വരെ കുടുംബത്തിനെ നിരന്തരം വിളിച്ചതും ബന്ധപ്പെട്ടതും പ്രശാന്ത് ബ്രോ ആയിരുന്നു… ഒടുക്കം അവർ പാലക്കാട് വീട്ടിൽ എത്തിയപ്പോഴും ആദ്യം വിളിച്ചത് പ്രശാന്ത് ബ്രോയെ തന്നെയാണ്..
ഇത്രയുമാണ് നടന്നത്… കുടുംബത്തിനോടും ആർക്ക് വേണേലും ഇത്രയും കാര്യം ചോദിക്കാം…
ഇനി ലോക കേരള സഭ ചെയ്തോ ഇല്ലയോ എന്നത്… തീർച്ചയായും പ്രവാസി സംഘടന എന്ന നിലയിൽ, ഇങ്ങനെ ഒരു വിഷയം അവർക്ക് മുന്നിൽ എത്തിയാൽ തീർച്ചയായും അവർക്ക് സാധ്യമായ എല്ലാ സാധ്യതകളും അവരും ശ്രമിച്ചു കാണും.. പക്ഷെ മുകളിൽ പറഞ്ഞ അത്രയും പണി എടുത്തവരെ തള്ളി പറഞ്ഞു കൊണ്ടാവരുത് ക്രെഡിറ്റ് എടുത്തോണ്ട് പോവേണ്ടത് എന്ന് മാത്രമേ പറയാനുള്ളു..
ഇതിനിടയിൽ നടന്ന ഏറ്റവും വലിയ വൃത്തികേട് എന്താണെന്ന് വെച്ചാൽ, ശത്രു രാജ്യത്ത് ഇന്ത്യൻ കുടുംബം കുടുങ്ങി കിടക്കുന്ന വാർത്ത വളരെ രഹസ്യാത്മകമായി കേന്ദ്ര വിദേശകാര്യ വകുപ്പിനെ അറിയിച്ച് സഹായത്തിന് വേണ്ടി കാത്തിരിക്കുമ്പോൾ … “കറാച്ചിയിൽ കുടുങ്ങി മലയാളി കുടുംബം, നോർക്ക ഇടപെടുന്നു” എന്ന് വാർത്ത നൽകി പബ്ലിസിറ്റി ഉണ്ടാക്കാൻ നോക്കിയവരോട് കുറച്ച് മണ്ണ് വാരി തിന്നൂടെ എന്നെ ചോദിക്കാനുള്ളു.. ആ വാർത്ത വന്നപ്പോൾ ആ കുടുംബം അനുഭവിച്ച ടെൻഷൻ അവർക്ക് മാത്രമേ അറിയൂ.. കാരണം US എംബസി പോലും ആക്രമിക്കുന്ന നിലയിലേക്ക് പാകിസ്ഥാനിൽ സാഹചര്യം വഷളായി നിൽക്കുന്ന സമയത്താണ് ഒരു ഇന്ത്യൻ കുടുംബം കറാച്ചിയിൽ എന്നത് ചെറുതല്ലാത്ത വാർത്ത ആയിരുന്നു എന്ന് ചിന്തിക്കാനുള്ള വിവേകം എങ്കിലും കാണിക്കണമായിരുന്നു.. എന്തായാലും PR വർക്ക് ഗംഭീരമായി നടക്കട്ടെ!












