കോട്ടയം : ചങ്ങനാശ്ശേരിയിലെ തൃക്കൊടിത്താനം മഹാവിഷ്ണുക്ഷേത്രത്തിലെ നിവേദ്യത്തിനെതിരെ അധിക്ഷേപ പരാമർശവുമായി സിപിഐഎം സൈബർ പോരാളികൾ. ക്ഷേത്രത്തിലെ ഏറെ ഐതിഹ്യപ്രസിദ്ധമായ മാമ്പഴ പുളിശ്ശേരി നിവേദ്യത്തിൽ ഗോമൂത്രം തളിച്ചെന്ന് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു. ദേശവാസികൾ ഏറെ ഭക്തിയോടെ കാണുന്ന ഒരു ക്ഷേത്ര നിവേദ്യത്തിനെതിരെയാണ് സൈബർ പോരാളികളുടെ ഈ അധിക്ഷേപം.
മാമ്പഴ പുളിശ്ശേരി നിവേദ്യം തയ്യാറാക്കിയതിനുശേഷം പൂവും തീർത്ഥവും തളിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു സൈബർ സഖാക്കൾ സമൂഹമാധ്യമങ്ങളിലൂടെ ഈ അപവാദപ്രചരണം നടത്തിയിരുന്നത്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രചരിച്ചതോടെ തൃക്കൊടിത്താനം ക്ഷേത്രത്തിലെ ഭക്തർക്കിടയിൽ നിന്നും വ്യാപകമായ പ്രതിഷേധമാണ് സൈബർ സഖാക്കൾക്കെതിരെ ഉയരുന്നത്. ഹിന്ദു ആചാരങ്ങളെയും ക്ഷേത്ര ചടങ്ങുകളെയും തുടർച്ചയായി അപമാനിക്കുന്ന സിപിഐഎമ്മിന്റെ സൈബർ പോരാളികൾക്കെതിരെ നടപടി വേണമെന്നാണ് ഭക്തർ ആവശ്യപ്പെടുന്നത്. സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാൻ ആണ് ഭക്തരുടെ തീരുമാനം.








