റാഞ്ചി : ഝാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. കൊല്ലപ്പെട്ടവരിൽ 15 ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന ഒരു മുതിർന്ന കമാൻഡറും ഉൾപ്പെടുന്നു. സിആർപിഎഫിന്റെ എലൈറ്റ് യൂണിറ്റായ 209-ാം ബറ്റാലിയൻ കോബ്ര കമാൻഡോകളും സംസ്ഥാന പോലീസും സംയുക്തമായി നടത്തിയ ‘ഓപ്പറേഷൻ കോട്ടിനീർ’ ആണ് മികച്ച വിജയം നേടിയത്.
മാവോയിസ്റ്റ് റീജിയണൽ കമ്മിറ്റി അംഗമായ സഹ്‌ദേവ് മഹ്‌തോ ആണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. 15 ലക്ഷം രൂപയാണ് ഇയാളുടെ തലയ്ക്ക് സർക്കാർ വിലയിട്ടിരുന്നത്. 2011-ലെ ചായ്‌ബാസ ജയിൽ ചാട്ടക്കേസ് ഉൾപ്പെടെ 41 ഓളം കേസുകളിൽ പ്രതിയാണ് ഇയാൾ. സഹ്‌ദേവ് മഹ്‌തോയുടെ ഭാര്യയും സ്പെഷ്യൽ സോണൽ കമ്മിറ്റി അംഗവുമായ നതാഷ ആണ് കൊല്ലപ്പെട്ട മറ്റൊരാൾ. 10 ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന സോണൽ കമ്മിറ്റി അംഗം രഞ്ജിത് ഗഞ്ചു, ഒരു ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന ഏരിയ കമാൻഡർ ബുധൻ കർമാലി എന്നിവരാണ് കൊല്ലപ്പെട്ട മറ്റു രണ്ടുപേർ.
ഹസാരിബാഗിലെ കെരെദാരി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഖാപ്പിയ – ബതുക വനമേഖലയിൽ മുതിർന്ന കമ്മ്യൂണിസ്റ്റ് ഭീകരർ തമ്പടിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ ആരംഭിച്ചത്. ഏകദേശം അരമണിക്കൂറോളം നീണ്ടുനിന്ന കടുത്ത വെടിവെപ്പിനൊടുവിലാണ് നാല് പേർ കൊല്ലപ്പെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആർക്കും പരിക്കേറ്റിട്ടില്ല. ഏറ്റുമുട്ടൽ സ്ഥലത്തുനിന്ന് അത്യാധുനികമായ ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.








