വിഷു ആശംസകളിൽ ശ്രീകൃഷ്ണനെ അപകീർത്തികരമായ രീതിയിൽ ചിത്രീകരിച്ച സംഭവത്തിൽ റസ്റ്ററന്റ് ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. ചേർത്തലയിലെ ‘മെഹർ മന്തി’ റസ്റ്ററന്റ് ഉടമ അർഷാദിനെയാണ് ചേർത്തല പോലീസ് കസ്റ്റഡിയിലെടുത്തത്. ശ്രീകൃഷ്ണൻ ചിക്കൻ മന്തി കഴിക്കുന്ന തരത്തിലുള്ള ചിത്രം ഉപയോഗിച്ച് സോഷ്യൽ മീഡിയ വഴി വിഷു ആശംസകൾ പ്രചരിപ്പിച്ചത് മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയെത്തുടർന്നാണ് നടപടി.
സംഭവത്തിൽ കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള ബോധപൂർവമായ പ്രകോപനത്തിന് ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് അർഷാദിനെതിരെ കേസെടുത്തിരിക്കുന്നത്. തണ്ണീർമുക്കം സ്വദേശിയായ അഭിഭാഷകൻ എം.വി. ബിജു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ശ്രീകൃഷ്ണ വിഗ്രഹത്തിന് മുന്നിൽ മന്തി വിളമ്പിയ രീതിയിലുള്ള പോസ്റ്ററാണ് റസ്റ്ററന്റിന്റെ ഔദ്യോഗിക പേജുകൾ വഴി പ്രചരിപ്പിച്ചത്. ഇത് വിശ്വാസികളെ അപമാനിക്കുന്നതാണെന്നും ബോധപൂർവം വർഗീയ വിദ്വേഷം വളർത്താനാണ് ശ്രമമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, പോസ്റ്റർ തയ്യാറാക്കിയത് താനല്ലെന്നും സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ ഏൽപ്പിച്ച ഫ്രീലാൻസറുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണിതെന്നുമാണ് റസ്റ്ററന്റ് ഉടമയുടെ വിശദീകരണം. പോസ്റ്റർ വിവാദമായതോടെ ഉടൻ തന്നെ പേജുകളിൽ നിന്ന് നീക്കം ചെയ്തിരുന്നു. എന്നാൽ, സോഷ്യൽമീഡിയകളിൽ പോസ്റ്റർ വ്യാപകമായി പ്രചരിച്ചതോടെ വിഷയം വലിയ പ്രതിഷേധങ്ങൾക്ക് വഴിമാറി. കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് വിഎച്ച്പി ഉൾപ്പെടെയുള്ള ഹൈന്ദവ സംഘടനകൾ വൈകിട്ട് ഹോട്ടലിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.












