ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പെരുമാറ്റത്തെയും ഭാഷയെയും രൂക്ഷമായി വിമർശിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. സഭയിൽ എങ്ങനെ സംസാരിക്കണമെന്ന് മുതിർന്നവരിൽ നിന്നോ അല്ലെങ്കിൽ സ്വന്തം സഹോദരി പ്രിയങ്ക ഗാന്ധിയിൽ നിന്നോ പഠിക്കണമെന്ന് അമിത് ഷാ പരിഹസിച്ചു. വനിതാ സംവരണ ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെയായിരുന്നു അമിത് ഷായുടെ കടന്നാക്രമണം. ‘നിങ്ങൾ ഭീരുവാണ്, നിങ്ങൾ കീഴടങ്ങുകയാണ്, എന്നെ ഭയമാണ്’ തുടങ്ങിയ പദപ്രയോഗങ്ങൾ ഒരു പ്രതിപക്ഷ നേതാവിന് ചേർന്നതല്ലെന്നും ഇത്തരം ഭാഷ സഭയുടെ അന്തസ്സ് കെടുത്തുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. രാഹുൽ ഗാന്ധിയുടെ ഇടപെടലുകൾ പാർലമെന്റിന് തന്നെ ശല്യമായി മാറുകയാണെന്നും അദ്ദേഹം തുറന്നടിച്ചു.
അതേസമയം, പ്രിയങ്ക ഗാന്ധി സഭയിൽ നടത്തിയ പ്രസംഗത്തെ പരോക്ഷമായി പ്രശംസിച്ച അമിത് ഷാ, രാഹുലിനേക്കാൾ പക്വത പ്രിയങ്കയ്ക്കുണ്ടെന്ന് സൂചിപ്പിച്ചു. രാഷ്ട്രീയ ചാണക്യനെന്ന് വിശേഷിപ്പിക്കപ്പെടുന്ന അമിത് ഷായുടെ രാഷ്ട്രീയ തന്ത്രങ്ങളെ പ്രിയങ്ക പരിഹസിച്ചപ്പോൾ സഭയിൽ ചിരി പടർന്നിരുന്നു. 20 വർഷം കൊണ്ട് തനിക്ക് കഴിയാത്ത കാര്യം അമിത് ഷായെ ചിരിപ്പിക്കുക എന്നത് തന്റെ സഹോദരി അഞ്ച് മിനിറ്റ് കൊണ്ട് സാധിച്ചുവെന്ന് രാഹുലും സഭയിൽ തമാശരൂപേണ പറഞ്ഞു. എന്നാൽ, മറുപടി പ്രസംഗത്തിൽ ഈ സൗഹൃദ അന്തരീക്ഷത്തിന് വിപരീതമായി രാഹുലിന്റെ ശൈലിയെ ഷാ കടുത്ത ഭാഷയിൽ ചോദ്യം ചെയ്യുകയായിരുന്നു.
അമിത് ഷാ അവതരിപ്പിച്ച നിർണ്ണായകമായ വനിതാ സംവരണ ബില്ലും മണ്ഡല പുനർനിർണ്ണയ ബില്ലും ലോക്സഭയിൽ പരാജയപ്പെട്ടു. ഭരണഘടന ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്നാണ് ബില്ല് തള്ളിയത്. വോട്ടെടുപ്പിൽ 298 പേർ അനുകൂലിച്ചപ്പോൾ 230 പേർ ബില്ലിനെ എതിർത്തു. 2029-ഓടെ ലോക്സഭയിലെ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്താനും വനിതകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കാനുമാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്. 2011-ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡല പുനർനിർണ്ണയം നടത്തി വനിതാ സംവരണം നടപ്പിലാക്കാനായിരുന്നു നീക്കം.









