അതീവ സുരക്ഷാ സന്നാഹങ്ങളുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വാഹനത്തിന്റെ പിൻസീറ്റിൽ നിന്ന്, സുരക്ഷാ ഉദ്യോഗസ്ഥർ വാതിൽ തുറന്നുകൊടുക്കുമ്പോൾ ആത്മവിശ്വാസത്തോടെ പുറത്തിറങ്ങുന്ന ഒരു യുവതിയുടെ ചിത്രം കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ്. പ്രധാനമന്ത്രി മുൻസീറ്റിലിരിക്കുമ്പോൾ പിന്നിൽ യാത്ര ചെയ്യാൻ അനുവാദമുള്ള ഈ വ്യക്തി ആരാണെന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളൂ – നിധി തിവാരി ഐഎഫ്എസ്. പ്രധാനമന്ത്രിയുടെ ഏറ്റവും വിശ്വസ്തയായ പ്രൈവറ്റ് സെക്രട്ടറിയും അദ്ദേഹത്തിന്റെ നയതന്ത്ര നീക്കങ്ങളിലെ നിർണ്ണായക സാന്നിധ്യവുമാണ് ഈ ഉദ്യോഗസ്ഥ.
പ്രധാനമന്ത്രിയുടെ ലോക്സഭാ മണ്ഡലമായ വാരാണസിയിലെ മഹമൂർഗഞ്ചിൽ നിന്നുള്ള മരുമകളാണ് നിധി തിവാരി. ലക്നൗ സ്വദേശിയായ നിധിക്ക് സ്വർണ്ണമെഡലുകളുടെ തിളക്കമുള്ള ഒരു അക്കാദമിക് പശ്ചാത്തലമുണ്ട്. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോകെമിസ്ട്രിയിൽ എംഎസ്‌സി പൂർത്തിയാക്കിയ അവർ, അവിടെ വെച്ചാണ് ഡോ. സുശീൽ ജയ്‌സ്വാളിനെ പരിചയപ്പെടുന്നതും പിന്നീട് വിവാഹിതയാകുന്നതും.
2007-ൽ മഹാരാഷ്ട്രയിലെ ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിൽ (BARC) ശാസ്ത്രജ്ഞയായിട്ടായിരുന്നു നിധിയുടെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. അവിടെയും സ്വർണ്ണമെഡലോടെയാണ് അവർ പരിശീലനം പൂർത്തിയാക്കിയത്. എന്നാൽ ജനസേവനമെന്ന ലക്ഷ്യം മനസ്സിലുണ്ടായിരുന്ന നിധി, 2008-ൽ ഉത്തർപ്രദേശ് പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷയിൽ വിജയിച്ച് വാരാണസിയിൽ കൊമേഴ്‌സ്യൽ ടാക്സ് അസിസ്റ്റന്റ് കമ്മീഷണറായി ചുമതലയേറ്റു. 2008-ൽ ഒരു മകന് ജന്മം നൽകിയ ശേഷവും സിവിൽ സർവീസ് എന്ന വലിയ സ്വപ്നം അവർ ഉപേക്ഷിച്ചില്ല.
2013-ൽ തന്റെ ആദ്യ ശ്രമത്തിൽ തന്നെ സിവിൽ സർവീസ് പരീക്ഷയിൽ 96-ാം റാങ്ക് കരസ്ഥമാക്കി നിധി തിവാരി രാജ്യത്തെ ഞെട്ടിച്ചു. മുസ്സൂറിയിലെ പരിശീലനകാലത്തും ബാച്ചിലെ ടോപ്പറായി സ്വർണ്ണമെഡൽ നേടിയാണ് അവർ പുറത്തിറങ്ങിയത്. 2014 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് (IFS) ഉദ്യോഗസ്ഥയായ നിധി, വിദേശകാര്യ മന്ത്രാലയത്തിലെ ഡിസ്‌ആർമമെന്റ് ആൻഡ് ഇന്റർനാഷണൽ സെക്യൂരിറ്റി ഡിവിഷനിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.
2022-ൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ (PMO) അണ്ടർ സെക്രട്ടറിയായി എത്തിയ അവർ, 2023 ജനുവരിയിൽ ഡെപ്യൂട്ടി സെക്രട്ടറിയായി സ്ഥാനക്കയറ്റം നേടി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന പ്രധാന ഉദ്യോഗസ്ഥരിൽ ഒരാളായി മാറിയ നിധി, വിദേശകാര്യം, ആണവോർജ്ജം, സുരക്ഷാ കാര്യങ്ങൾ എന്നീ നിർണ്ണായക വകുപ്പുകളുടെ ഏകോപനം നിർവ്വഹിക്കുന്നു. പ്രധാനമന്ത്രിയുടെ വിദേശയാത്രകളിലും നയതന്ത്ര ചർച്ചകളിലും നിഴലായി കൂടെയുള്ള നിധി തിവാരി, രാജ്യത്തിന്റെ വിദേശനയരൂപീകരണത്തിലും നിർണ്ണായക പങ്കുവഹിക്കുന്ന വ്യക്തിയാണ്. ഒരു ശാസ്ത്രജ്ഞയിൽ നിന്ന് പ്രധാനമന്ത്രിയുടെ വിശ്വസ്തയായ പ്രൈവറ്റ് സെക്രട്ടറിയിലേക്കുള്ള നിധിയുടെ വളർച്ച ഇന്ത്യൻ ബ്യൂറോക്രസിയിലെ തന്നെ അപൂർവ്വമായ ഒന്നാണ്.









