ഇറാൻ-ഇസ്രായേൽ യുദ്ധം മൂലം മധ്യപൂർവ്വേഷ്യയിൽ ഇന്ധന വിതരണം തടസ്സപ്പെടുമെന്ന ആശങ്ക ശക്തമാകുന്നതിനിടെ ഇന്ത്യയ്ക്ക് ആശ്വാസമായി റഷ്യയുടെ സഹായവാഗ്ദാനം. ഗൾഫ് പ്രതിസന്ധി രൂക്ഷമാവുകയും ആഗോള എണ്ണ വിപണിയിൽ വിതരണ തടസ്സം നേരിടുകയും ചെയ്താൽ ഇന്ത്യയ്ക്ക് ആവശ്യമായ ഇന്ധനം എത്തിക്കാൻ തയ്യാറാണെന്ന് റഷ്യ അറിയിച്ചു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ആഗോള എണ്ണ വ്യാപാരത്തിന്റെ വലിയൊരു ഭാഗം പ്രതിസന്ധിയിലായ പശ്ചാത്തലത്തിലാണ് മോദി സർക്കാരിന് കൈത്താങ്ങുമായി പുടിൻ ഭരണകൂടം രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ പകുതിയോളം ഹോർമുസ് കടലിടുക്ക് വഴിയാണ് നടക്കുന്നത് എന്നതിനാൽ റഷ്യയുടെ ഈ നീക്കം രാജ്യത്തിന് വലിയ കരുത്താകും. നേരത്തെ അമേരിക്കയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ ഇന്ത്യ കുറച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ ട്രംപ് ഭരണകൂടത്തിന്റെ പുതിയ താരിഫ് നയങ്ങളും നിലവിലെ യുദ്ധസാഹചര്യവും കണക്കിലെടുത്ത് റഷ്യൻ എണ്ണ വീണ്ടും വൻതോതിൽ ഇറക്കുമതി ചെയ്യാനാണ് ഇന്ത്യയുടെ നീക്കം.
അതേസമയം, രാജ്യത്ത് നിലവിൽ ഇന്ധനക്ഷാമം ഉണ്ടാകില്ലെന്നും എട്ട് ആഴ്ചത്തേക്കുള്ള കരുതൽ ശേഖരം ഇന്ത്യയ്ക്കുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. പെട്രോൾ, ഡീസൽ, വിമാന ഇന്ധനം (ATF) എന്നിവയുടെ സ്റ്റോക്ക് നിലവിൽ തൃപ്തികരമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. 25 ദിവസത്തെ ക്രൂഡ് ഓയിലും 25 ദിവസത്തെ പെട്രോളിയം ഉൽപ്പന്നങ്ങളും ഉൾപ്പെടെ ആകെ 50 ദിവസത്തേക്കുള്ള ഇന്ധനം ഇന്ത്യയുടെ പക്കൽ സുരക്ഷിതമാണ്. ഹ്രസ്വകാല വിതരണ തടസ്സങ്ങളെ നേരിടാൻ രാജ്യം സജ്ജമാണെന്നും സ്ഥിതിഗതികൾ നിരീക്ഷിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം മന്ത്രാലയത്തിൽ സജ്ജമാക്കിയതായും സർക്കാർ അറിയിച്ചു. ഗൾഫ് രാജ്യങ്ങളെ മാത്രം ആശ്രയിക്കാതെ ഇതര രാജ്യങ്ങളിൽ നിന്ന് എണ്ണ എത്തിക്കാനുള്ള ബദൽ മാർഗ്ഗങ്ങളും ഇന്ത്യ ഇതിനകം തന്നെ കണ്ടെത്തിയിട്ടുണ്ട്.
വിതരണത്തിൽ തടസ്സമില്ലെങ്കിലും യുദ്ധം മൂലം എണ്ണവില കുതിച്ചുയരുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 80 ഡോളർ കടന്നു. ഇറാൻ പ്രതിസന്ധിക്ക് ശേഷം 10 ശതമാനത്തോളം വർദ്ധനവാണ് എണ്ണവിലയിൽ ഉണ്ടായിരിക്കുന്നത്. ഇത് രാജ്യത്തെ പണപ്പെരുപ്പത്തെ ബാധിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇതിനിടെ, വിമാന ഇന്ധനത്തിന്റെ (ATF) ലഭ്യത ഉറപ്പാക്കാൻ വ്യോമയാന മന്ത്രാലയവും നടപടികൾ തുടങ്ങി. രാജ്യത്തെ 33 അന്താരാഷ്ട്ര വിമാനത്താവളങ്ങളോടും അടുത്ത ഏഴ് ദിവസത്തേക്കുള്ള ഇന്ധനത്തിന്റെ കണക്കും സ്റ്റോക്ക് നിലയും അറിയിക്കാൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിർദ്ദേശിച്ചു. യുദ്ധം നീണ്ടുപോയാൽ പോലും രാജ്യത്തെ ജനജീവിതത്തെ ബാധിക്കാത്ത രീതിയിലുള്ള വമ്പൻ തയ്യാറെടുപ്പുകളുമായാണ് കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നത്.








