ഇസ്രായേൽ-ഇറാൻ യുദ്ധം കടുക്കുന്നതിനിടെ ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടന്ന 149 ഇന്ത്യൻ യാത്രക്കാർ സുരക്ഷിതമായി നാട്ടിലെത്തി. ചൊവ്വാഴ്ച രാവിലെ ദുബായിൽ നിന്നുള്ള എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് (AI916D) ഇവർ ഡൽഹിയിലെത്തിയത്. യുദ്ധം തുടങ്ങിയതോടെ വ്യോമാതിർത്തികൾ അടച്ചതും വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതും പ്രവാസി മലയാളി അടക്കമുള്ള നൂറുകണക്കിന് യാത്രക്കാരെയാണ് പെരുവഴിയിലാക്കിയത്.
നാട്ടിലെത്തിയ ഓരോരുത്തർക്കും പറയാനുള്ളത് ആകാശത്തെ തീഗോളങ്ങളെക്കുറിച്ചും മിസൈൽ പ്രതിരോധങ്ങൾ സൃഷ്ടിച്ച നടുക്കുന്ന ശബ്ദങ്ങളെക്കുറിച്ചുമുള്ള അനുഭവങ്ങളാണ്. തടസ്സപ്പെട്ട വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചതോടെയാണ് ആദ്യ സംഘത്തിന് മടങ്ങാനായത്. യാത്രക്കാർക്ക് പുറമെ ദുബായിൽ കുടുങ്ങിയ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയിലെ 143 ജീവനക്കാരെയും മറ്റൊരു വിമാനത്തിൽ (AI918D) ഡൽഹിയിൽ എത്തിച്ചു.
നാട്ടിലെത്തിയ പിയൂഷ് പല്ലവ് എന്ന യാത്രക്കാരൻ പങ്കുവെച്ച അനുഭവം ഭീതിപ്പെടുത്തുന്നതാണ്. ഫെബ്രുവരി 28-ന് ലണ്ടനിലേക്ക് പോകാനായി ദുബായിൽ എത്തിയതായിരുന്നു പിയൂഷ്. എന്നാൽ ആകാശത്ത് വെച്ച് തന്നെ സുരക്ഷാ സാഹചര്യം മോശമാണെന്ന വിവരം പൈലറ്റ് അറിയിച്ചു. വിമാനം ആകാശത്ത് വട്ടംചുറ്റാൻ തുടങ്ങിയതോടെ യാത്രക്കാർ പരിഭ്രാന്തരായി. ഒടുവിൽ ദുബായിൽ ലാൻഡ് ചെയ്തെങ്കിലും പുറത്തിറങ്ങാനാകാത്ത അവസ്ഥയായിരുന്നു. ആകാശത്ത് മിസൈലുകൾ തകർക്കുന്ന ശബ്ദവും ഡ്രോൺ അലേർട്ടുകളും കേൾക്കാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒടുവിൽ ദുബായിൽ നിന്ന് റോഡ് മാർഗ്ഗം ഒമാൻ അതിർത്തി കടന്ന് മസ്‌കറ്റിലെത്തി അവിടെ നിന്നാണ് അദ്ദേഹം നാട്ടിലേക്ക് വിമാനം കയറിയത്. “നാട്ടിലെത്തിയപ്പോഴാണ് സമാധാനമായത്, വീടിനോളം സുരക്ഷിതമായ മറ്റൊരിടമില്ല” – പിയൂഷ് പറയുന്നു.
മറ്റൊരു യാത്രക്കാരിയായ നീത ശർമ്മയ്ക്കും സമാനമായ അനുഭവമാണുള്ളത്. ബന്ധുക്കളെ കാണാൻ പോയ ഇവർ വിമാനം റദ്ദാക്കിയതോടെ ഹോട്ടലിൽ കുടുങ്ങിപ്പോയി. ആകാശത്ത് സ്ഫോടനങ്ങൾ കാണാമായിരുന്നുവെന്നും സുരക്ഷ കണക്കിലെടുത്ത് തങ്ങളെ ഹോട്ടലിന്റെ ബേസ്‌മെന്റിലേക്കാണ് മാറ്റിയതെന്നും അവർ ഓർത്തെടുക്കുന്നു. നിലവിൽ ഇറാൻ, ഇറാഖ്, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളുടെ വ്യോമാതിർത്തികൾ പൂർണ്ണമായും അടച്ചിരിക്കുകയാണ്. ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ് എന്നീ രാജ്യങ്ങളിലും കർശന നിയന്ത്രണങ്ങളുണ്ട്. സൗദി അറേബ്യയും യുഎഇയും നിയന്ത്രിത പാതകളിലൂടെ മാത്രമാണ് വിമാനങ്ങൾ കടത്തിവിടുന്നത്. ഇതേത്തുടർന്ന് പല വിമാനങ്ങളും കിലോമീറ്ററുകളോളം ചുറ്റിക്കറങ്ങിയാണ് സർവീസ് നടത്തുന്നത്. വിമാന ടിക്കറ്റുകൾക്ക് വൻ വിലയാണ് ഈടാക്കുന്നത്. യുദ്ധം തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും വിമാന സർവീസുകൾ അനിശ്ചിതത്വത്തിലാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.








