പശ്ചിമേഷ്യൻ രാജ്യങ്ങളുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റത്തെ ശക്തമായി അപലപിച്ചും പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര നീക്കം. കുവൈറ്റ്, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിലെ ഭരണാധികാരികളുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു.
കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ-ഖാലിദ് അൽ-ഹമദ് അൽ-സബാഹുമായി നടത്തിയ സംഭാഷണത്തിൽ, കുവൈറ്റിന്റെ ഭൂപ്രദേശത്തിന് നേരെയുള്ള ആക്രമണങ്ങളെ പ്രധാനമന്ത്രി അപലപിച്ചു. ഈ ദുർഘടമായ ഘട്ടത്തിൽ ഇന്ത്യ കുവൈറ്റിലെ ജനങ്ങൾക്കൊപ്പം നിൽക്കുന്നുവെന്നും സമാധാനം പുനഃസ്ഥാപിക്കാൻ ചർച്ചകളാണ് പോംവഴിയെന്നും അദ്ദേഹം പറഞ്ഞു.
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി സംസാരിച്ച മോദി, ഖത്തറിന് ഇന്ത്യയുടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുകൊണ്ട് ഖത്തറിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന നടപടികൾ അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മേഖലയിലെ സ്ഥിരതയ്ക്കായി നയതന്ത്ര ഇടപെടലുകൾ അടിയന്തരമായി വേണമെന്ന് ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു.
ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്കുമായി പശ്ചിമേഷ്യയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ പ്രധാനമന്ത്രി വിലയിരുത്തി. ഒമാന്റെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റങ്ങളെ അദ്ദേഹം അപലപിച്ചു. സുസ്ഥിരമായ നയതന്ത്ര ബന്ധങ്ങളിലൂടെ മാത്രമേ മേഖലയിൽ സമാധാനം തിരിച്ചുകൊണ്ടുവരാൻ സാധിക്കൂ എന്ന് നേതാക്കൾ സമ്മതിച്ചു.
ഈ മൂന്ന് രാജ്യങ്ങളിലും കഴിയുന്ന ലക്ഷക്കണക്കിന് പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഭരണാധികാരികൾ നൽകുന്ന പിന്തുണയ്ക്ക് പ്രധാനമന്ത്രി പ്രത്യേകം നന്ദി അറിയിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിലും ഇന്ത്യൻ സമൂഹത്തെ കരുതുന്ന ഗൾഫ് നേതൃത്വത്തിന്റെ നിലപാടിനെ അദ്ദേഹം പ്രശംസിച്ചു.








