ഇറാനിലെ ഭരണമാറ്റം ലക്ഷ്യമിട്ട് സായുധ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്ന കാര്യം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഗൗരവമായി ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ആയത്തുള്ള അലി ഖമേനിയുടെ മരണത്തിന് പിന്നാലെ മകൻ മോജ്തബ ഖമേനിയെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്ത പശ്ചാത്തലത്തിലാണ് വാഷിംഗ്ടണിന്റെ ഈ നീക്കം.
ഇറാൻ ഭരണകൂടത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ഗ്രൂപ്പുകൾക്ക് ആയുധങ്ങൾ, സൈനിക പരിശീലനം, രഹസ്യാന്വേഷണ വിവരങ്ങൾ എന്നിവ നൽകുന്നതിനെക്കുറിച്ചാണ് വൈറ്റ് ഹൗസ് ആലോചിക്കുന്നത്. എന്നാൽ ഇതിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വ്യക്തമാക്കി. ഇതിനോടകം തന്നെ മേഖലയിലെ പ്രധാന പങ്കാളികളുമായി ട്രംപ് ചർച്ചകൾ നടത്തിക്കഴിഞ്ഞു.
ഇറാഖിലെ പ്രധാന കുർദിഷ് വിഭാഗങ്ങളായ മസൂദ് ബർസാനി, ബാഫൽ തലാബാനി എന്നിവരുമായി ട്രംപ് സംസാരിച്ചതായി റിപ്പോർട്ടുകൾ വരുന്നു. ഇറാനിലെ ആഭ്യന്തര അട്ടിമറിക്ക് ഇവരുടെ സഹായം തേടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ഇറാനിലെ നിലവിലെ രാഷ്ട്രീയ ഘടനയ്ക്ക് ഉള്ളിൽ നിന്നുതന്നെ ഒരാൾ നേതൃത്വത്തിലേക്ക് വരണമെന്നാണ് ട്രംപിന്റെ ആഗ്രഹം. ഇതിനെ ‘വെനസ്വേല മോഡൽ’ എന്നാണ് ട്രംപിന്റെ സഹായികൾ വിശേഷിപ്പിക്കുന്നത്. അതായത്, ഭരണകൂടത്തിന് ഉള്ളിൽ തന്നെയുള്ള ഒരാൾ മുൻകൈ എടുത്ത് നിലവിലെ നേതൃത്വത്തെ മാറ്റി അധികാരം പിടിച്ചെടുക്കുകയും സ്ഥിരത ഉറപ്പാക്കുകയും ചെയ്യുന്ന രീതിയാണിത്.
“ഇറാൻ ഭരണകൂടത്തിന് ഉള്ളിൽ നിന്ന് തന്നെ ഒരാൾ അടുത്ത നേതാവായി വരാനാണ് ഞാൻ ആഗ്രഹിക്കുന്നത്,” എന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ തങ്ങൾ മനസ്സിൽ കണ്ടിരുന്ന പല മുതിർന്ന നേതാക്കളും കഴിഞ്ഞ ദിവസങ്ങളിലെ സൈനിക നീക്കങ്ങളിൽ കൊല്ലപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









