ഉത്തർപ്രദേശിലെ ഗാസിയാബാദിൽ എക്സ് മുസ്ലിം യൂട്യൂബർ സലീം വസ്തിയെ വധിക്കാൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയും പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കേസിലെ മുഖ്യപ്രതികളിലൊരാളായ ഗൾഫാം ആണ് ചൊവ്വാഴ്ച പുലർച്ചെ ഇന്ദിരാപുരം മേഖലയിൽ വെച്ചുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതോടെ സലീം വസ്തിയെ ആക്രമിച്ച കേസിലെ രണ്ട് പ്രധാന പ്രതികളെയും പോലീസ് ഏറ്റുമുട്ടലിലൂടെ വധിച്ചു. കേസിലെ ഒന്നാം പ്രതിയും ഗൾഫാമിന്റെ സഹോദരനുമായ സീഷാനെ മാർച്ച് ഒന്നിന് നടന്ന സമാനമായ ഏറ്റുമുട്ടലിൽ പോലീസ് വധിച്ചിരുന്നു. ഒളിവിലായിരുന്ന ഗൾഫാമിനായി ഗാസിയാബാദ് ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് തിരച്ചിൽ നടത്തുന്നതിനിടെയാണ് നാടകീയ നീക്കങ്ങൾ ഉണ്ടായത്.
ഇന്ദിരാപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് പ്രതിയെ തടയാൻ ശ്രമിച്ചപ്പോഴാണ് ഏറ്റുമുട്ടൽ നടന്നത്. പോലീസിന് നേരെ വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിച്ച ഗൾഫാമിനെ പ്രത്യാക്രമണത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്. അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പിയൂഷ് സിംഗ്, ഇൻസ്പെക്ടർ അനിൽ രജ്പുത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഈ നീക്കം. സിസിടിവി ദൃശ്യങ്ങളും ആക്രമണത്തിന് ഉപയോഗിച്ച മോട്ടോർ സൈക്കിളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് സഹോദരന്മാരായ സീഷാൻ, ഗൾഫാം എന്നിവരെ പോലീസ് തിരിച്ചറിഞ്ഞത്. ഇരുവരുടെയും തലയ്ക്ക് ഒരു ലക്ഷം രൂപ വീതം ഇനാം പ്രഖ്യാപിച്ചിരുന്നു. പ്രതികൾ കൊല്ലപ്പെട്ടതോടെ കേസിന്റെ നിർണ്ണായക ഘട്ടം പൂർത്തിയായതായും കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.
ഫെബ്രുവരി 27-ന് പുലർച്ചെയാണ് അലി ഗാർഡനിലെ ഓഫീസിൽ വെച്ച് സലീം വസ്തിക്ക് നേരെ അതിക്രൂരമായ ആക്രമണമുണ്ടായത്. ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ പ്രതികൾ സലീമിനെ ഓഫീസിനുള്ളിൽ വെച്ച് തടഞ്ഞുനിർത്തി കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കഴുത്തിലും വയറിലും ആഴത്തിൽ പരിക്കേറ്റ സലീം നിലവിൽ ഡൽഹി ജിടിബി ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. ഇസ്ലാം മതം ഉപേക്ഷിച്ച വ്യക്തിയെന്ന് സ്വയം പ്രഖ്യാപിച്ച സലീം, തന്റെ യൂട്യൂബ് ചാനലിലൂടെ മതപരമായ ചില ആചാരങ്ങളെയും വിശ്വാസങ്ങളെയും കർക്കശമായി വിമർശിച്ചിരുന്നു. ഈ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം. പ്രതികൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.











