പ്രമുഖ ഇസ്ലാം മത വിമർശകനും എക്സ് മുസ്ലിം കൂട്ടായ്മയുടെ ഭാരവാഹിയുമായ ഡോ. ആരിഫ് ഹുസൈന് നേരെ ക്രൂരമായ വധഭീഷണി. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വിമർശിച്ചതിനാണ് തനിക്ക് നേരെ ഭീഷണി സന്ദേശം എത്തിയതെന്ന് ആരിഫ് ഹുസൈൻ വെളിപ്പെടുത്തി. ‘ഷിയ ഇസ്ലാമിക് വാരിയേഴ്‌സ് ഓഫ് ഇന്ത്യ’ എന്ന സംഘടനയുടെ പേരിലാണ് ഇമെയിൽ വഴി ഭീഷണി സന്ദേശം ലഭിച്ചത്. ഹിന്ദിയിലും ഇംഗ്ലീഷിലുമായി തയ്യാറാക്കിയ സന്ദേശത്തിൽ അതീവ ഗുരുതരമായ കാര്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആരിഫ് ഹുസൈൻ തന്നെയാണ് ഭീഷണി സന്ദേശം പുറത്തുവിട്ടത്.
ശരിയ നിയമപ്രകാരം ആരിഫ് ഹുസൈന് വധശിക്ഷ വിധിച്ചിരിക്കുന്നു എന്നാണ് ഇമെയിലിൽ പറയുന്നത്. ഖമേനിയെ അധിക്ഷേപിച്ച് സംസാരിച്ചതാണ് ‘മതമൗലികവാദികളെ’ ചൊടിപ്പിച്ചത്. “ഞങ്ങളുടെ സൈബർ ടീം താങ്കളുടെ കേരളത്തിലെ വീടും വിലാസവും കണ്ടെത്തിക്കഴിഞ്ഞു. ലക്നൗവിൽ നിന്നും ഹൈദരാബാദിൽ നിന്നുമുള്ള പോരാളികൾ നിന്നെ വധിക്കാൻ കേരളത്തിൽ എത്തിയിട്ടുണ്ട്. ഏറ്റവും മൃഗീയമായ രീതിയിൽ ആക്രമിച്ചായിരിക്കും നിന്നെ കൊല്ലുന്നത്. തല വെട്ടിയെടുത്ത് കേരളത്തിലെ പൊതുസമൂഹത്തിന് തുപ്പാനായി പൊതുസ്ഥലത്ത് പ്രദർശിപ്പിക്കും” – എന്നിങ്ങനെയാണ് ഹുസൈൻ അലി എന്ന മെയിൽ ഐഡിയിൽ നിന്നുവന്ന സന്ദേശത്തിലെ ഉള്ളടക്കം.
സമീപകാലത്ത് ഇറാനിലെ ആഭ്യന്തര പ്രശ്നങ്ങളും ഭരണകൂടത്തിന്റെ നിലപാടുകളും ചാനൽ ചർച്ചകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ആരിഫ് ഹുസൈൻ രൂക്ഷമായി വിമർശിച്ചിരുന്നു. ഖമേനിയുടെ കീഴിൽ ഇറാനിൽ നടന്ന മനുഷ്യാവകാശ ലംഘനങ്ങളെയും മതപരമായ അടിച്ചമർത്തലുകളെയും അദ്ദേഹം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തീവ്ര സ്വഭാവമുള്ള സംഘടനകളുടെ ഭീഷണി ഉയരുന്നത്. ഉത്തർപ്രദേശിൽ എക്സ് മുസ്ലിം യൂട്യൂബർക്ക് നേരെ വധശ്രമം നടന്നതിന് തൊട്ടുപിന്നാലെ കേരളത്തിലും സമാനമായ ഭീഷണി ഉയരുന്നത് ഗൗരവകരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കേരള പോലീസ്, എൻഐഎ (NIA) എന്നിവരെ ടാഗ് ചെയ്തുകൊണ്ടാണ് ആരിഫ് ഹുസൈൻ പരാതി പരസ്യപ്പെടുത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.









