കേരള രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ട് സി.പി.എമ്മിലെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ പാർട്ടി വിടുന്നു. പാർട്ടി മെമ്പർഷിപ്പ് പുതുക്കില്ലെന്ന് ഫേസ്‌ബുക്കിലൂടെ പരസ്യമായി പ്രഖ്യാപിച്ച സുധാകരൻ, പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. പാർട്ടിക്കുള്ളിൽ താൻ കടുത്ത അവഗണനയും അധിക്ഷേപവും നേരിടുകയാണെന്നും അന്തസ്സില്ലാതെ പാർട്ടിയിൽ തുടരാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിനിടെ തന്നെ പരിഹസിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് സുധാകരൻ തന്റെ നിലപാട് അറിയിച്ചത്. പാർട്ടിയിലെ സമുന്നത നേതാക്കൾ തന്നെ അപമാനിച്ചിട്ടും അത് തിരുത്താനോ ചോദിക്കാനോ ആരും തയ്യാറാകുന്നില്ലെന്നത് തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നു.
“അച്ഛനെ വരെ ആക്ഷേപിച്ചു, ഈ സാഹചര്യത്തിൽ പാർട്ടിയിൽ തുടർന്ന് നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല” – എന്നിങ്ങനെ വൈകാരികമായാണ് സുധാകരന്റെ പ്രതികരണം. പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റം മാന്യമായ ഒന്നല്ലെന്നും തന്നെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു. കുറച്ചുകാലമായി പാർട്ടി പരിപാടികളിൽ നിന്നും നേതൃത്വത്തിൽ നിന്നും സുധാകരൻ അകലം പാലിച്ചു വരികയായിരുന്നു. എന്നാൽ മെമ്പർഷിപ്പ് പുതുക്കില്ലെന്ന പ്രഖ്യാപനത്തോടെ നാലര പതിറ്റാണ്ടിലേറെ നീണ്ട സുധാകരന്റെ സി.പി.എം ബന്ധം അവസാനത്തിലേക്കാണ് നീങ്ങുന്നത്.
ആലപ്പുഴയിലെ സി.പി.എമ്മിലെ വിഭാഗീയതയും സുധാകരനെതിരെ നടന്ന അച്ചടക്ക നടപടികളും നേരത്തെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായുള്ള പരസ്യമായ പോര്. സുധാകരനെപ്പോലൊരു മുതിർന്ന നേതാവിന്റെ പടിയിറക്കം ആലപ്പുഴയിലും സംസ്ഥാന സി.പി.എമ്മിലും വലിയ ചർച്ചകൾക്ക് വഴിവെക്കും. സോഷ്യൽ മീഡിയയിൽ സുധാകരൻ പങ്കുവെച്ച കുറിപ്പ് ഇതിനകം വൈറലായിക്കഴിഞ്ഞു. സുധാകരന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ.
കുറിപ്പിൻ്റെ പൂർണ രൂപം
2026 മെമ്പർഷിപ്പ് സ്ക്രൂട്ടണി അംഗത്വം പുതുക്കാൻ ഞാൻ അപേക്ഷ കൊടുത്തില്ല. അതുകൊണ്ട് ലെവിയും വരിസംഖ്യയും അടയ്ക്കേണ്ടി വന്നില്ല. 2022ൽ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവായി. ആലപ്പുഴ ഡിസിയുടെ കീഴിലുള്ള ബ്രാഞ്ച് കമ്മിറ്റി അംഗമായി പ്രവർത്തിച്ചുവരികയാണ്. വീണു പരിക്കേറ്റ ശേഷം ഒരു ബ്രാഞ്ചിന് ഒഴികെ മറ്റെല്ലാത്തിലും കൃത്യമായി പങ്കെടുത്തിരുന്നു. 43 വർഷത്തെ സംസ്ഥാന കമ്മിറ്റി അംഗത്വത്തിന് ശേഷം ബ്രാഞ്ചിൽ വന്നു പ്രവർത്തിച്ചപ്പോൾ എങ്ങനെയുണ്ടെന്ന് ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ല. പരാതിയില്ല. 63 വർഷക്കാലത്തെ പാർട്ടി അംഗത്വചരിത്രമുള്ള എനിക്ക് പൊതു പരിപാടികളൊന്നും ജില്ലാ സെക്രട്ടറി കഴിഞ്ഞ അഞ്ചു വർഷക്കാലം നൽകിയിട്ടില്ല. എന്തിനേറെ പറയുന്നു അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികം എന്റെ വീടിനടുത്തുള്ള ഇഎംഎസ് ഹാളിൽ വെച്ച് നടത്തിയപ്പോൾ അടിയന്തരാവസ്ഥയുടെ ആദ്യകാലത്ത് തന്നെ നിരോധനം ലംഘിച്ചു പ്രകടനം നടത്തി അറസ്റ്റും ജയിൽവാസവും ലോക്കപ്പ് മർദ്ദനവും ബി ഐ ആർ കേസ് ഉൾപ്പെടെ അനുഭവിച്ച് ജില്ലയിൽ ജീവിച്ചിരിക്കുന്ന ഒരേ ഒരാൾ ആയ എനിക്ക് ഒരു ക്ഷണക്കത്ത് പോലും നൽകിയില്ല. എന്റെ അച്ഛനെ വരെ ആക്ഷേപിച്ച് ഒരു എൽ സി മെമ്പർ പോസ്റ്റിട്ടു അദ്ദേഹം ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഉറ്റ ശിഷ്യനാണ്. ഇതെല്ലാം നേരിട്ട് കഴിഞ്ഞ അഞ്ചു വർഷങ്ങളായി ഇവിടെ ഞാൻ പാർട്ടിയിൽ തുടരുകയാണ്. ഒരു പ്രലോഭനത്തിനും കീഴടങ്ങിയില്ല. അപ്പോഴാണ് പാർട്ടി സെക്രട്ടറിയുടെ അടുത്ത് സംസാരിക്കാൻ ചെന്ന തോട്ടപ്പള്ളിക്കാരനായ ഒരു സഖാവിനോട് ശരിയല്ലാത്ത തരത്തിൽ ജില്ലാ നേതൃത്വത്തിൽ പെട്ടയാൾ സംസാരിച്ചതായി അറിഞ്ഞത് . ഇപ്പോൾ സംസ്ഥാന സെക്രട്ടറി തന്നെ പത്രസമ്മേളനത്തിൽ ഒരു ചോദ്യത്തിന് മറുപടിയായി ഞാൻ ഒരു പരിഗണനയും അർഹിക്കുന്ന ആളല്ല എന്ന അർത്ഥം വരുന്ന ശരിയല്ലാത്ത പ്രയോഗം നടത്തുകയും കളിയാക്കി ചിരിക്കുകയും ചെയ്തു. അത് കേട്ട് പത്രക്കാരെല്ലാം പൊട്ടിച്ചിരിക്കുന്നതും കണ്ടു. ഇതൊന്നും ചോദിക്കാനോ തിരുത്താനോ ആരും തയ്യാറായിട്ടില്ല. കൂടുതൽ സംഭവങ്ങൾ വിവരിക്കുന്നില്ല. ഈ സാഹചര്യത്തിൽ പാർട്ടിയിൽ തുടർന്ന് മേൽപ്പറഞ്ഞ നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ ഈ മെമ്പർഷിപ്പ് സ്ക്രൂട്ടണി കാലത്ത് സ്വമനസ്സാലെ മെമ്പർഷിപ്പ് പുതുക്കാതെ ഇരിക്കുകയാണ്. ആശയാദർശങ്ങളിൽ ജനലക്ഷങ്ങളോടൊപ്പം ഉറച്ചുനിൽക്കുകയും ചെയ്യും. എല്ലാവർക്കും ആശംസകൾ. നന്ദി












