ടി20 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യയെ സെമിയിലെത്തിച്ച സഞ്ജു സാംസണിന്റെ പ്രകടനം കേവലം ഒരു ഇന്നിംഗ്‌സ് മാത്രമല്ല, വർഷങ്ങൾ നീണ്ട അവഗണനകൾക്കും തിരിച്ചടികൾക്കുമുള്ള മറുപടിയാണ്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പിറന്നത് ഒരു പോരാളിയുടെ ചരിത്രമാണ്.
മത്സരശേഷം വാർത്താ സമ്മേളനത്തിൽ സഞ്ജു വികാരാധീനനായി. “ഒരുപാട് ഉയർച്ച താഴ്ചകളിലൂടെയാണ് ഞാൻ കടന്നുപോയത്. എനിക്കിത് സാധിക്കുമോ എന്ന് ഞാൻ പലപ്പോഴും സംശയിച്ചിരുന്നു,” സഞ്ജു പറഞ്ഞു. 60 ടി20 മത്സരങ്ങളിൽ ഇന്ത്യയ്ക്കായി കളിച്ചപ്പോൾ 100-ഓളം മത്സരങ്ങളിൽ സഞ്ജുവിന് പുറത്തിരിക്കേണ്ടി വന്നിട്ടുണ്ട്. ഈ കാത്തിരിപ്പാണ് സഞ്ജുവിനെ ഒരു മികച്ച പോരാളിയാക്കിയത്.
പുറത്തിരുന്ന സമയങ്ങളിൽ വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, എം.എസ്. ധോണി എന്നിവർ എങ്ങനെയാണ് ഒരു ഇന്നിംഗ്‌സ് കെട്ടിപ്പടുക്കുന്നതെന്ന് താൻ നിരീക്ഷിക്കാറുണ്ടായിരുന്നുവെന്ന് സഞ്ജു പറഞ്ഞു. സാഹചര്യത്തിനനുസരിച്ച് കളി മാറ്റാൻ അവരിൽ നിന്നാണ് പഠിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹിയിലെ ജി.ടി.ബി നഗറിലെ പൊലീസ് കോളനിയിലായിരുന്നു സഞ്ജുവിന്റെ ബാല്യം. ഡൽഹി പോലീസ് കോൺസ്റ്റബിളും മുൻ സന്തോഷ് ട്രോഫി താരവുമായ പിതാവ് സാംസൺ വിശ്വനാഥ് മകന്റെ സ്വപ്നങ്ങൾക്കായി തന്റെ ജോലി പോലും ഉപേക്ഷിച്ചയാളാണ്. ഡൽഹി ജൂനിയർ ടൂർണമെന്റിൽ 500-ലധികം റൺസ് നേടിയിട്ടും അണ്ടർ-13 ടീമിൽ സഞ്ജുവിന് ഇടം ലഭിച്ചില്ല. അന്ന് സഞ്ജു കരഞ്ഞുകൊണ്ട് വീട്ടിലെത്തിയത് പിതാവ് ഇന്നും ഓർക്കുന്നു.
“നിന്റെ മകനെ ശ്രീലങ്കൻ ടീമിലാക്കാൻ ആണോ ഭാവം?” എന്ന് സഞ്ജുവിന്റെ പിതാവിനെ നോക്കി പരിഹസിച്ചവരുണ്ട്. ഡൽഹിയിലെ രാഷ്ട്രീയത്തിനപ്പുറം സഞ്ജുവിന് വളരാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ സാംസൺ വിശ്വനാഥ് ജോലിയിൽ നിന്ന് വോളണ്ടറി റിട്ടയർമെന്റ് എടുത്ത് തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നു. കേരളത്തിന്റെ മണ്ണിൽ സഞ്ജു തന്റെ കളി വീണ്ടും കെട്ടിപ്പടുത്തു.
വിൻഡീസിനെതിരായ മത്സരത്തിന് മുൻപ് താൻ ഫോൺ സ്വിച്ച് ഓഫ് ചെയ്തതായും സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിന്നതായും സഞ്ജു വെളിപ്പെടുത്തി. മനസ്സിനെ ശാന്തമാക്കാൻ എടുത്ത ഈ തീരുമാനം മത്സരത്തിൽ സഞ്ജുവിനെ സഹായിച്ചു. മുമ്പ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയ സെഞ്ചുറികളെ അനുസ്മരിപ്പിക്കുന്ന വിധം ശാന്തമായാണ് സഞ്ജു വിൻഡീസ് ബൗളർമാരെ നേരിട്ടതെന്ന് കേരള താരം എം.ഡി. നിധീഷ് പറഞ്ഞു.












