പാർട്ടി വിടുമെന്ന് പ്രഖ്യാപിച്ച മുതിർന്ന നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരിട്ട് രംഗത്ത്. സുധാകരനെ ഫോണിൽ വിളിച്ച ഗോവിന്ദൻ, താൻ അദ്ദേഹത്തെ പരിഹസിച്ചിട്ടില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടാണ് ചിരിച്ചതെന്നും വിശദീകരിച്ചു. എന്നാൽ, ഈ വിശദീകരണത്തിന് ശേഷവും പാർട്ടി അംഗത്വം പുതുക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സുധാകരൻ.
വാർത്താസമ്മേളനത്തിൽ സുധാകരനെക്കുറിച്ച് ചോദിച്ചപ്പോൾ ഗോവിന്ദൻ നടത്തിയ “പരിഗണിക്കേണ്ടതില്ല” എന്ന പരാമർശവും പിന്നാലെ വന്ന ചിരിയുമാണ് സുധാകരനെ പ്രകോപിപ്പിച്ചത്. താൻ വ്യക്തിപരമായി ആക്ഷേപിച്ചതല്ലെന്നും വാർത്തകൾ മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നും ഗോവിന്ദൻ ഫോണിലൂടെ ധരിപ്പിച്ചു. അംഗത്വം പുതുക്കി പാർട്ടിയിൽ തുടരണമെന്ന് അദ്ദേഹം സുധാകരനോട് ആവശ്യപ്പെട്ടു.
സി.പി.എം സംസ്ഥാന സെക്രട്ടറി മുതൽ ജില്ലാ സെക്രട്ടറി ആർ. നാസർ വരെ വിളിച്ചിട്ടും സുധാകരൻ വഴങ്ങിയിട്ടില്ല. അംഗത്വ ഫോറം പൂരിപ്പിച്ച് നൽകില്ലെന്ന് അദ്ദേഹം നേതാക്കളെ അറിയിച്ചു. 63 വർഷം നീണ്ട തന്റെ സി.പി.എം ബന്ധം ഉപേക്ഷിക്കുകയാണെന്ന വ്യക്തമായ സൂചനയാണ് സുധാകരൻ നൽകുന്നത്.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നേതൃത്വത്തിനെതിരെ കടുത്ത ആരോപണങ്ങളാണ് സുധാകരൻ ഉന്നയിച്ചത്. സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിലേക്ക് മാറിയ ശേഷം ജില്ലാ സെക്രട്ടറി ഒരിക്കൽ പോലും തന്നെ വിളിച്ചില്ല, അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികം ആഘോഷിച്ചപ്പോൾ തന്നെ ക്ഷണിച്ചില്ല, തന്നെ പരിഗണിക്കേണ്ടതില്ലെന്ന് പരസ്യമായി പറഞ്ഞ പാർട്ടി സെക്രട്ടറി തന്നെ കളിയാക്കി ചിരിച്ചു. ഇങ്ങനെ ഗുരുതര ആരോപണങ്ങളാണ് സുധാകരൻ ഉന്നയിച്ചത്.
നിയമസഭാ സീറ്റ് നിഷേധിച്ചത് മുതൽ തുടങ്ങിയ അതൃപ്തിയാണ് ഇപ്പോൾ പൊട്ടിത്തെറിയിൽ എത്തിയിരിക്കുന്നത്. താൻ ജനലക്ഷങ്ങളോടൊപ്പം ആദർശങ്ങളിൽ ഉറച്ചു നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.








