ആഗോള സമാധാനത്തിന് ഭീഷണിയായി പശ്ചിമേഷ്യയും യൂറോപ്പും കത്തിയെരിയുമ്പോൾ നിർണ്ണായക ഇടപെടലുമായി ഭാരതം. ഇറാൻ-ഇസ്രായേൽ സംഘർഷവും യുക്രൈൻ യുദ്ധവും എത്രയും വേഗം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. സൈനിക നടപടികൾ ഒരിക്കലും ശാശ്വതമായ പരിഹാരമല്ലെന്നും ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ സമാധാനം കൊണ്ടുവരാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് ലോകം ഉറ്റുനോക്കുന്ന ഭാരതത്തിന്റെ ഈ സമാധാന സന്ദേശം പ്രധാനമന്ത്രി പങ്കുവെച്ചത്.
ഫെബ്രുവരി 28-ന് ഇറാനുനേരെയുണ്ടായ അമേരിക്കൻ-ഇസ്രായേൽ വ്യോമാക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യ യുദ്ധക്കളമായി മാറിയിരിക്കുകയാണ്. ഇതിന് മറുപടിയായി ഇറാൻ നടത്തുന്ന പ്രത്യാക്രമണങ്ങൾ ലോകത്തെ മൂന്നാം ലോകമഹായുദ്ധത്തിന്റെ വക്കിലെത്തിച്ചിരിക്കെയാണ് മോദിയുടെ ഇടപെടൽ. ഭാരതവും ഫിൻലൻഡും നിയമവാഴ്ചയിൽ വിശ്വസിക്കുന്ന രാജ്യങ്ങളാണെന്നും യുക്രൈനിലും പശ്ചിമേഷ്യയിലും എത്രയും വേഗം ശാന്തി നിലവിൽ വരാൻ ഇരുരാജ്യങ്ങളും സംയുക്തമായി പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകഗുരു എന്ന നിലയിൽ ഭാരതം ഉയർത്തിപ്പിടിക്കുന്ന ‘വസുധൈവ കുടുംബകം’ എന്ന ആപ്തവാക്യത്തിന് അടിവരയിടുന്നതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.
ഭാരതീയ ദേശീയതയുടെ കരുത്തും ആഗോള തലത്തിലുള്ള സ്വാധീനവും ഉപയോഗിച്ച് സംഘർഷം ലഘൂകരിക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. റഷ്യ-യുക്രൈൻ യുദ്ധത്തിൽ ഭാരതം സ്വീകരിച്ച നിഷ്പക്ഷവും സമാധാനപരവുമായ നിലപാട് ആഗോളതലത്തിൽ വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇപ്പോൾ പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും നേർക്കുനേർ നിൽക്കുമ്പോൾ, ഇരുപക്ഷത്തോടും സംയമനം പാലിക്കാൻ ആവശ്യപ്പെടാൻ ശേഷിയുള്ള ഏക നേതാവായി നരേന്ദ്ര മോദി മാറുകയാണ്. യുദ്ധം കാരണം തകരുന്ന ആഗോള സമ്പദ്‌വ്യവസ്ഥയെയും ഊർജ്ജ പ്രതിസന്ധിയെയും കുറിച്ച് മോദി ആശങ്ക പ്രകടിപ്പിച്ചു. സമാധാനത്തിന്റെ പാതയിലേക്ക് ലോകരാജ്യങ്ങൾ മടങ്ങിവരണമെന്നും അതിനായി ഭാരതം ഏതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









