സി.പി.എം നേതാവ് പി.കെ. ശശിയുടെ വിവാദ പ്രസംഗത്തിന് പിന്നാലെ സൈബർ സഖാക്കളെ പരിഹസിച്ചുകൊണ്ട് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ ‘കഞ്ചാവ്’ എന്ന് കമന്റ് ചെയ്യുന്നവരുടെ ഉള്ളിലിരുപ്പ് ഇപ്പോഴാണ് ബോധ്യപ്പെട്ടതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു.
“ഞാൻ എന്ത് പോസ്റ്റിട്ടാലും അതിനടിയിൽ സിപിഎം പ്രൊഫൈൽ ഉള്ളവർ വന്ന് കഞ്ചാവ്… കഞ്ചാവ് എന്ന് പറയുന്നത് കഞ്ചാവ് വലിക്കാത്ത എനിക്ക് ഇതുവരെ മനസ്സിലായിരുന്നില്ല. ഇപ്പോൾ സഖാവ് ശശിയുടെ പ്രസംഗം കേട്ടപ്പോഴാണ് കാര്യം പിടികിട്ടിയത്,” ജോയ് മാത്യു കുറിച്ചു. വിപ്ലവം നടത്താൻ തങ്ങളിലേക്ക് കഞ്ചാവ് എത്തിക്കാൻ ആവശ്യപ്പെട്ട് നിലവിളിക്കുകയായിരുന്നു ഈ സൈബർ അടിമകളെന്ന് അദ്ദേഹം പരിഹസിച്ചു.
കള്ളുകുടിച്ച് വിപ്ലവം നടത്തുന്നവരും കഞ്ചാവ് വലിച്ചാൽ വിപ്ലവം വരുമെന്ന് കരുതുന്നവരും പാർട്ടിയിലുണ്ടെന്ന പി.കെ. ശശിയുടെ പ്രസംഗം വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. പാലക്കാട്ടെ വിഭാഗീയതയെക്കുറിച്ചും സെക്രട്ടറിമാരെ തിരഞ്ഞെടുക്കുന്നതിലെ അഴിമതിയെക്കുറിച്ചും ശശി നടത്തിയ തുറന്നുപറച്ചിൽ പാർട്ടിക്ക് തന്നെ വലിയ തിരിച്ചടിയായി. ഈ പ്രസംഗത്തെയാണ് ജോയ് മാത്യു ഇപ്പോൾ സി.പി.എം സൈബർ പോരാളികൾക്കെതിരെ തിരിച്ചുവിട്ടിരിക്കുന്നത്.
“തന്നോട് ഒരു DYFi ക്കാരനായ യുവാവ് പറഞ്ഞു. കഞ്ചാവ് ആദ്യം വലിച്ചത് DYFI ജില്ലാ യൂത്ത് സെന്ററിൽ വെച്ചനാണെന്ന്. കഞ്ചാവ് നൽകിയത് DYFI സെക്രട്ടറിയും. തെമ്മാടിത്തരം അനുസരിക്കുന്നവർക്ക് സിപിഐഎമ്മിൽ നിൽക്കാം. നിങ്ങൾക്ക് വാലാട്ടി നിൽക്കാൻ നായ്ക്കളെ കിട്ടും, ഉശിരുള്ള കമ്മ്യുണിസ്റ്റുകാരനെ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.” ഇതാണ് ശശി പ്രസംഗത്തിൽ പറഞ്ഞ വാക്കുകൾ.
അതേസമയം പാർടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് പി കെ ശശിയെ സിപിഐ എം പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കി. പാലക്കാട് കോട്ടോപ്പാടം ലോക്കൽ കമ്മിറ്റിയിലെ നായാടിപ്പാറ ബ്രാഞ്ച് അംഗമാണ് ശശി.









