ക്രിക്കറ്റ് മൈതാനത്തെ പോരാട്ടവീര്യം കൊണ്ട് മാത്രമല്ല, തന്റെ വലിയ മനസ്സ് കൊണ്ടും ആരാധകരുടെ ഹൃദയം കീഴടക്കുകയാണ് സഞ്ജു സാംസൺ. 2026 ടി20 ലോകകപ്പിന്റെ നിർണ്ണായക ഘട്ടങ്ങളിൽ ഇന്ത്യയുടെ രക്ഷകനായി അവതരിച്ച സഞ്ജു, തുടർച്ചയായ രണ്ടാം മത്സരത്തിലും ‘മാൻ ഓഫ് ദി മാച്ച്’ പുരസ്കാരം സ്വന്തമാക്കി. എന്നാൽ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സഞ്ജു നടത്തിയ പ്രതികരണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിൽ 42 പന്തിൽ 89 റൺസ് അടിച്ചുകൂട്ടിയ സഞ്ജുവിനെയാണ് മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തത്. എന്നാൽ ഈ അവാർഡ് തനിക്ക് അവകാശപ്പെട്ടതല്ലെന്നും അത് ജസ്പ്രീത് ബുംറയ്ക്കുള്ളതാണെന്നുമാണ് സഞ്ജു പ്രതികരിച്ചത്. “ബുംറ ഇല്ലായിരുന്നെങ്കിൽ ഞാൻ ഇവിടെ നിൽക്കില്ലായിരുന്നു”
പുരസ്കാരം സ്വീകരിച്ചുകൊണ്ട് സഞ്ജു പറഞ്ഞു: “ഈ അവാർഡ് ജസ്പ്രീത് ബുംറയ്ക്ക് സമർപ്പിക്കുന്നു. അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ലെങ്കിൽ, ഞാൻ ഇപ്പോൾ ഇവിടെ (വിജയിയായി) നിൽക്കില്ലായിരുന്നു. ഈ തലമുറ കണ്ട ഏറ്റവും മികച്ച ബൗളറാണ് ബുംറ.”
അവാർഡ് എന്റേതല്ല, ബുംറയുടേതാണ്; സഞ്ജു എന്ന വലിയ മനസ്സ്; മാൻ ഓഫ് ദി മാച്ച് പുരസ്കാരം സഹതാരത്തിന് സമർപ്പിച്ച് സാംസൺ; പറഞ്ഞ വാക്കുകൾ ചർച്ചയാകുന്നു
ബാറ്റർമാർ വാഴുന്ന പിച്ചിൽ ഇംഗ്ലീഷ് താരം ജേക്കബ് ബെതൽ സെഞ്ച്വറിയുമായി കുതിക്കുമ്പോൾ, 16, 18 ഓവറുകളിൽ ബുംറ നടത്തിയ മാന്ത്രിക സ്പെല്ലാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ആ പ്രകടനത്തെയാണ് സഞ്ജു വലിയ മനസ്സോടെ അഭിനന്ദിച്ചത്. നിർണ്ണായക മത്സരങ്ങളിൽ ഇന്ത്യയുടെ വിശ്വസ്തനായി സഞ്ജു മാറിക്കഴിഞ്ഞു.
വെർച്വൽ ക്വാർട്ടർ ഫൈനൽ പോരിൽ (സൂപ്പർ 8): വെസ്റ്റ് ഇൻഡീസിനെതിരെ പുറത്താകാതെ 97 റൺസ് – മാൻ ഓഫ് ദി മാച്ചായി. സെമിഫൈനൽ പോരിൽ ഇംഗ്ലണ്ടിനെതിരെ 89 റൺസ് നേടി മാൻ ഓഫ് ദി മാച്ച് ആകുന്നു. തുടർച്ചയായ രണ്ട് നോക്കൗട്ട് മത്സരങ്ങളിൽ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം നേടുന്ന അപൂർവ്വ നേട്ടവും ഇതോടെ സഞ്ജുവിനെ തേടിയെത്തി.
സൂപ്പർ 8-ൽ ദക്ഷിണാഫ്രിക്കയോട് ഏറ്റ പരാജയമാണ് ഇന്ത്യയെ ഈ വിജയവഴിയിലേക്ക് എത്തിച്ചതെന്ന് ആരാധകർ വിശ്വസിക്കുന്നു. ആ പരാജയത്തിന് പിന്നാലെ സഞ്ജുവിനെ ഓപ്പണറാക്കിയ തീരുമാനം മാസ്റ്റർ സ്ട്രോക്കായി മാറി.












