ബാറ്റിംഗിൽ വിനാശകാരിയായി മാറിയ സഞ്ജു സാംസൺ 2026 ലോകകപ്പിൽ ഇന്ത്യയുടെ റെക്കോർഡ് ബുക്കുകൾ തിരുത്തിക്കുറിക്കുന്നു. ഒരു ടി20 ലോകകപ്പ് പതിപ്പിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന റെക്കോഡ് ഇനി സഞ്ജുവിന് സ്വന്തം. ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിലെ വെടിക്കെട്ടോടെയാണ് സഞ്ജു ഹിറ്റ്‌മാൻ രോഹിത് ശർമ്മയെ പിന്നിലാക്കിയത്.
ഇത് കൂടാതെ ടൂർണമെന്റിലെ ആദ്യ ഓവർ മുതൽ ബൗളർമാരെ കടന്നാക്രമിക്കുന്ന സഞ്ജുവിന്റെ ശൈലി ലോകകപ്പ് ചരിത്രത്തിൽ തന്നെ പുതിയൊരു റെക്കോഡിന് വഴിയൊരുക്കി. ഒരു ലോകകപ്പിൽ മൂന്ന് തവണ ആദ്യ ഓവറിൽ തന്നെ സിക്സർ പറത്തുന്ന ആദ്യ ഇന്ത്യൻ താരമായി സഞ്ജു മാറി. നമീബിയയ്ക്കെതിരെ ആദ്യ ഓവറിൽ സിക്സ്, സിംബാബ്‌വെയ്ക്കെതിരെ ആദ്യ ഓവറിൽ സിക്സ്, ഇംഗ്ലണ്ടിനെതിരെ (സെമിഫൈനൽ) ആദ്യ ഓവറിൽ സിക്സ്. ഒന്ന് ആലോചിച്ച് നോക്കുക, ഈ ലോകകപ്പിന് മുമ്പ് മോശം ഫോമിന്റെ പേരിൽ ഏറെ പഴികേട്ട ഒരു താരം വെറും 4 മത്സരങ്ങളിൽ നിന്ന് നേടിയ നേട്ടങ്ങളാണിത്.
ടൂർണമെന്റിലെ സിക്സ് നേട്ടത്തിന്റെ കാര്യത്തിൽ ടീമിലെ സഹതാരങ്ങളായ ശിവം ദുബെയും ഇഷാൻ കിഷനും ഹാർദിക്കും സഞ്ജുവിന് തൊട്ടുപിന്നാലെ തന്നെയുണ്ട്. ഇത് ഇന്ത്യൻ ബാറ്റിംഗ് നിര എത്രത്തോളം അപകടകാരികളാണെന്ന് വ്യക്തമാക്കുന്നു. എങ്കിലും, ആദ്യ പന്തുമുതൽ ആക്രമിക്കുന്ന സഞ്ജുവിന്റെ രീതിയാണ് ഇന്ത്യയെ പല മത്സരങ്ങളിലും പവർപ്ലേയിൽ തന്നെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചത്.
എന്തായാലും ഈ വമ്പനടിക്കാരുടെ മികവ് ഇന്ത്യക്ക് ഫൈനലിലും ഗുണം ചെയ്യും എന്നാണ് പ്രതീക്ഷ.











