നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ തുടർച്ചയായ രണ്ടാം തവണയും ടി20 ലോകകപ്പിന്റെ ഫൈനലിൽ. വാശിയേറിയ സെമിഫൈനലിൽ ഇംഗ്ലണ്ടിനെ 7 റൺസിന് തോൽപ്പിച്ചാണ് സൂര്യകുമാർ യാദവും സംഘവും കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. സഞ്ജു സാംസൺ (89) അടിത്തറയിട്ട ബാറ്റിംഗിൽ ഇന്ത്യ 253 റൺസെടുത്തപ്പോൾ, ജേക്കബ് ബെതലിന്റെ സെഞ്ച്വറി (105) പോരാട്ടത്തിനൊടുവിൽ ഇംഗ്ലണ്ട് 246-ൽ ഒതുങ്ങി.
2007-ലെ ആദ്യ ലോകകപ്പ് നായകൻ മഹേന്ദ്ര സിംഗ് ധോണി കളി കാണാൻ വാംഖഡെയിൽ എത്തിയിരുന്നു. കളി മുറുകിയപ്പോൾ ഗാലറിയിൽ നടന്ന രസകരമായ ഒരു സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി. ജസ്പ്രീത് ബുംറയുടെ ഇംഗ്ലണ്ടിന്റെ വിക്കറ്റ് വീണെന്ന് കരുതി ആവേശത്തോടെ എഴുന്നേറ്റ ഭാര്യ സാക്ഷിയോട് “Baith Jao” (ഇരിക്കൂ) എന്ന് ചിരിച്ചുകൊണ്ട് ധോണി പറയുന്ന ദൃശ്യങ്ങൾ ആരാധകർ ഏറ്റെടുത്തു. ധോണിയുടെ അതേ ശാന്തത ഇന്ത്യൻ ബൗളർമാർ കളത്തിലും പുറത്തെടുത്തു.
അതേസമയം തുടർച്ചയായ രണ്ട് നോക്കൗട്ട് മത്സരങ്ങളിൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ സഞ്ജു സാംസൺ തന്റെ പ്രകടനത്തെക്കുറിച്ച് വാചാലനായി. വിൻഡീസിനെതിരെ 97*, ഇംഗ്ലണ്ടിനെതിരെ 89. സെഞ്ച്വറി നഷ്ടമായതിനെക്കുറിച്ചുള്ള ചോദ്യത്തിന് സഞ്ജുവിന്റെ മറുപടി ഇങ്ങനെയായിരുന്നു: “എനിക്ക് രണ്ട് സെഞ്ച്വറികൾ നഷ്ടമായിട്ടില്ല. ഞാൻ 97-ഉം 89-ഉം റൺസെടുത്തു. അതൊരു വലിയ കാര്യമാണ്. ടീം എന്താണോ ആവശ്യപ്പെടുന്നത് അതനുസരിച്ച് കളിക്കാനുള്ള അനുഭവം എനിക്കുണ്ട്.”
ഞായറാഴ്ച അഹമ്മദാബാദിൽ ന്യൂസിലൻഡിനെതിരെ നടക്കാനിരിക്കുന്ന ഫൈനൽ തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷങ്ങളിലൊന്നായിരിക്കുമെന്ന് സഞ്ജു പറഞ്ഞു. വിക്കറ്റ് കീപ്പർ ബാറ്ററായി ടീമിലെ തന്റെ ഉത്തരവാദിത്തത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടെന്നും ഫൈനലിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Us Sakshi Us 😭😭😭🤣🤣 #MSDhoni𓃵 #dhoni pic.twitter.com/ByaM5z8EWD
— Reetu🦄 (@reetu_chet77575) March 5, 2026












