2026 ടി20 ലോകകപ്പ് സെമിഫൈനലിൽ സഞ്ജു സാംസൺ ജോഫ്ര ആർച്ചറെ നിലംപരിശാക്കിയ രീതിയെ പ്രശംസിച്ച് മുൻ ഇന്ത്യൻ നായകൻ കൃഷ്ണമാചാരി ശ്രീകാന്ത്. ആർച്ചർക്കെതിരായ തന്റെ മോശം റെക്കോർഡിനെക്കുറിച്ചുള്ള ചർച്ചകൾക്ക് ബാറ്റ് കൊണ്ട് സഞ്ജു മറുപടി നൽകുകയായിരുന്നുവെന്ന് ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
മത്സരത്തിന് മുൻപ് സഞ്ജുവിന് ആർച്ചറെ ഭയമാണെന്ന തരത്തിലുള്ള ചർച്ചകൾ സജീവമായിരുന്നു. എന്നാൽ ഇതിനെക്കുറിച്ച് ശ്രീകാന്ത് പറയുന്നത് ഇങ്ങനെ:
“ആദ്യ ഓവറിൽ തന്നെ സഞ്ജു കളി നിശ്ചയിച്ചു. തനിക്ക് ഇഷ്ടമുള്ള ഇടത്തേക്കെല്ലാം അദ്ദേഹം ആർച്ചറെ അടിച്ചു പറത്തി. മുൻപ് ആർച്ചർക്ക് വിക്കറ്റ് നൽകിയതിനെക്കുറിച്ച് എല്ലാവരും സംസാരിച്ചതുകൊണ്ടാവാം സഞ്ജു ബോധപൂർവ്വം അയാളെ ടാർഗറ്റ് ചെയ്തത്. ആർച്ചറെ തകർത്തതോടെ ഇംഗ്ലണ്ട് പതറിപ്പോയി. സഞ്ജു ബാറ്റ് ചെയ്യുന്ന അത്രയും അനായാസമായി മറ്റാരും കളിക്കുന്നത് ഞാൻ കണ്ടിട്ടില്ല.”
ഹാരി ബ്രൂക്കിനെപ്പോലെയുള്ള താരങ്ങൾ ക്രീസിൽ അനാവശ്യമായി ചലിക്കുമ്പോൾ, സഞ്ജു വളരെ ശാന്തനായി ഉറച്ചുനിന്ന് പന്തിനെ നേരിടുന്നത് അദ്ദേഹത്തിന്റെ ബാറ്റിംഗിലെ വലിയ മാറ്റമാണെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു. ജസ്പ്രീത് ബുംറയെ ലോകം കണ്ട എക്കാലത്തെയും മികച്ച വൈറ്റ് ബോൾ ബൗളർ എന്നാണ് ശ്രീകാന്ത് വിശേഷിപ്പിച്ചത്. 250-ന് മുകളിൽ റൺസ് ഒഴുകിയ പിച്ചിൽ എട്ട് ഇക്കണോമിയിൽ ബൗൾ ചെയ്യുന്നത് അവിശ്വസനീയമാണ്.
“ഇന്ത്യ എപ്പോൾ പ്രതിസന്ധിയിലായാലും അവർ ‘ബുംറ ബട്ടൺ’ അമർത്തുന്നു. ബുംറ പന്തെടുക്കുമ്പോൾ ഇംഗ്ലണ്ട് സിംഗിളുകൾക്ക് വേണ്ടി മാത്രം കളിക്കുകയാണ്. ലോക ക്രിക്കറ്റിൽ ബുംറയെ നേരിടാൻ ആരും ധൈര്യപ്പെടുന്നില്ല, പകരം മറ്റുള്ളവരെ അടിക്കാനാണ് എല്ലാവരും നോക്കുന്നത്.”
18-ാം ഓവറിൽ ബുംറ വഴങ്ങിയ വെറും 6 റൺസ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചുവെന്നും, 2024-ലെ ലോകകപ്പ് ഇന്ത്യയ്ക്ക് നേടിത്തന്നത് പോലെ 2026-ലും ബുംറ കിരീടം ഉറപ്പിക്കുമെന്നും ശ്രീകാന്ത് പറഞ്ഞു. മാൻ ഓഫ് ദി മാച്ച് പുരസ്കാരം ലഭിച്ചപ്പോൾ അത് ബുംറ അർഹിക്കുന്നു എന്ന് സഞ്ജു പറഞ്ഞതിനെ ശ്രീകാന്ത് പ്രശംസിച്ചു. ഇത് സഞ്ജുവിന്റെ നേതൃപാടവവും ടീമിനോടുള്ള സ്നേഹവുമാണ് കാണിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.










