മലയാള സിനിമയിലെ രണ്ട് ഇതിഹാസങ്ങളായ മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ‘പേട്രിയറ്റ്’ എന്ന ചിത്രത്തെച്ചൊല്ലി നിർമ്മാതാക്കളും തിയറ്റർ ഉടമകളും തമ്മിലുള്ള തർക്കം മുറുകുന്നു. റിലീസ് വിഹിതത്തെ ചൊല്ലിയുള്ള ഈ തർക്കം സിനിമയുടെ പ്രദർശനത്തിന് ഭീഷണിയായിരിക്കുകയാണ്.
നിലവിലെ കരാർ പ്രകാരം സിനിമ റിലീസ് ചെയ്യുന്ന ആദ്യ ആഴ്ച മാത്രമാണ് നിർമ്മാതാവിന് 60 ശതമാനവും തിയറ്റർ ഉടമകൾക്ക് 40 ശതമാനവും വിഹിതം ലഭിക്കുന്നത്. എന്നാൽ ‘പേട്രിയറ്റ്’ ഒരു വലിയ മുടക്കുമുതലുള്ള ചിത്രമായതിനാൽ ആദ്യത്തെ രണ്ട് ആഴ്ചയും ഇതേ വിഹിതം (60-40) വേണമെന്നാണ് നിർമ്മാതാവിന്റെ ആവശ്യം. ഇതിനെ ഫിയോക് ശക്തമായി എതിർത്തു.
നിർമ്മാതാവിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ഫിയോക്, ഈ സിനിമയുമായി ബന്ധപ്പെട്ട് യാതൊരുവിധ കരാറുകളിലും തിയറ്റർ ഉടമകൾ ഏർപ്പെടരുതെന്ന് കർശന നിർദ്ദേശം നൽകി. ഇതോടെ കേരളത്തിലെ ഭൂരിഭാഗം തിയറ്ററുകളിലും സിനിമയുടെ പ്രദർശനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും സ്ക്രീനിൽ ഒന്നിച്ചെത്തുന്നു എന്ന പ്രത്യേകതയോടെ എത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘പേട്രിയറ്റ്’. റിലീസിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ ഉണ്ടായ ഈ പ്രതിസന്ധി സിനിമാ പ്രേമികളെ വലിയ രീതിയിൽ നിരാശരാക്കിയിട്ടുണ്ട്. ചർച്ചകളിലൂടെ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ചിത്രത്തിന്റെ റിലീസ് നീണ്ടുപോയേക്കാം.








