2026 ടി20 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയ ആവേശകരമായ വിജയത്തിന് പിന്നാലെ അക്സർ പട്ടേലിനെയും ജസ്പ്രീത് ബുംറയെയും പ്രശംസ കൊണ്ട് മൂടി ഇതിഹാസ താരം സുനിൽ ഗവാസ്കർ. അക്സറിന്റെ ഫീൽഡിംഗ് മികവിനെയും ബുംറയുടെ മാന്ത്രിക ബൗളിംഗിനെയുമാണ് ഗവാസ്കർ വാനോളം പുകഴ്ത്തിയത്.
ഹാരി ബ്രൂക്കിനെ പുറത്താക്കാൻ നടത്തിയ ക്യാച്ചും വിൽ ജാക്സിനെ പുറത്താക്കാൻ നടത്തിയ ബുദ്ധിപരമായ നീക്കവുമാണ് ഗവാസ്കറെ അമ്പരപ്പിച്ചത്. ഹാരി ബ്രൂക്കിനെ പുറത്താക്കാൻ 24 മീറ്റർ പിന്നിലേക്ക് ഓടി അക്സർ എടുത്ത ക്യാച്ച് അവിശ്വസനീയമാണെന്ന് ഗവാസ്കർ പറഞ്ഞു.
“ബ്രൂക്കിനെപ്പോലെയുള്ള ഒരു താരത്തെ പുറത്താക്കാൻ കിട്ടുന്ന എല്ലാ അവസരങ്ങളും മുതലാക്കണം. അക്സർ അത് ഭംഗിയായി ചെയ്തു. അതുപോലെ വിൽ ജാക്സിനെ പുറത്താക്കാൻ പന്ത് പിടിച്ച് ശിവം ദുബെയ്ക്ക് കൈമാറിയ രീതി അദ്ദേഹത്തിന്റെ ബുദ്ധിപരമായ നീക്കമാണ് കാണിക്കുന്നത്. രവീന്ദ്ര ജഡേജ വിരമിച്ച വിടവ് അക്സർ മനോഹരമായി നികത്തുന്നു,” ഗവാസ്കർ നിരീക്ഷിച്ചു.
അക്സറിലെ വൈസ് ക്യാപ്റ്റൻ തന്റെ പ്രകടനത്തിന് പുറമെ ടീമിനെ മുഴുവൻ കുറിച്ച് ചിന്തിക്കുന്നത് അദ്ദേഹത്തിന്റെ വളർച്ചയ്ക്ക് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സരത്തിന്റെ നിർണ്ണായക ഘട്ടത്തിൽ ഇംഗ്ലണ്ടിനെ ശ്വാസം മുട്ടിച്ച ജസ്പ്രീത് ബുംറയെ ‘നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ബൗളർ’ എന്നാണ് ഗവാസ്കർ വിശേഷിപ്പിച്ചത്.
“ബുംറ ഒരു തലമുറയുടെ ബൗളർ മാത്രമല്ല, നൂറ്റാണ്ടിലെ തന്നെ അപൂർവ്വ പ്രതിഭയാണ്. ഏത് ഫോർമാറ്റിലും ഏത് സാഹചര്യത്തിലും പന്ത് നൽകിയാൽ അദ്ദേഹം അത് കൃത്യമായി നിർവ്വഹിക്കും. 18-ാം ഓവറിൽ വെറും 6 റൺസ് മാത്രം നൽകി അദ്ദേഹം കളി ഇന്ത്യയുടെ കൈപ്പിടിയിലാക്കി. മറ്റുള്ളവർ 15-ഉം 20-ഉം റൺസ് വിട്ടുകൊടുക്കുമ്പോൾ ബുംറ പിശുക്ക് കാട്ടുന്നു.”
സ്വന്തം നാട്ടിൽ വെച്ച് ഒരു ലോകകപ്പ് കിരീടം ഉയർത്തുന്നത് ഏതൊരു താരത്തിനും പ്രത്യേകതയുള്ള കാര്യമാണെന്നും വാംഖഡെയിലെ കാണികളുടെ പിന്തുണ ഇന്ത്യയ്ക്ക് വലിയ കരുത്താകുമെന്നും ഗവാസ്കർ പറഞ്ഞു. ആദ്യമായി സ്വന്തം മണ്ണിൽ ടി20 ലോകകപ്പ് ഉയർത്തുന്ന ടീമെന്ന നേട്ടത്തിലേക്ക് ഇന്ത്യയ്ക്ക് ഇനി ഒരു ചുവടു കൂടി മാത്രമാണ് ബാക്കിയുള്ളത്.












